ന്യൂഡൽഹി: ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഉച്ചയ്ക്കു 12.15നു നടക്കുന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്ഥാനമൊഴിയുന്ന പ്രണാബ് മുഖർജിയോടൊപ്പം രാഷ്ട്രപതിഭവനിൽനിന്ന് പ്രത്യേക രഥത്തിലാണ് നിയുക്ത രാഷ്ട്രപതി പാർലമെന്റിലെത്തുക. സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ രാഷ്ട്രപതിക്ക് പ്രണാബ് കസേര മാറിക്കൊടുക്കും. ചടങ്ങ് പൂർത്തിയായാലുടൻ 21 പീരങ്കിവെടികളുടെ സല്യൂട്ട് നടക്കും. തുടർന്ന് പുതിയ രാഷ്ട്രപതി പ്രസംഗിക്കും.
ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
രാഷ്ട്രപതിഭവനു മുന്നിലെ വിശാലമായ മുറ്റത്ത് പുതിയ രാഷ്ട്രപതിക്ക് മൂന്നു സേനാവിഭാഗങ്ങളും സംയുക്തമായി ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് പ്രണാബ് മുഖർജിയെ പുതിയ രാഷ്ട്രപതിയുടെ അകന്പടിയോടെ ഒൗദ്യോഗിക വസതിയായ രാജാജി മാർഗിലെ പത്താം നന്പർ വസതിയിൽ കൊണ്ടുചെന്നാക്കും. പ്രതിരോധ-ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇരുവരെയും അനുഗമിക്കം. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമും രാജാജി മാർഗിലെ ഇതേ വസതിയിലായിരുന്നു വിരമിച്ചശേഷം താമസിച്ചിരുന്നത്.
സത്യപ്രതിജ്ഞ ഇന്ന്
01:34 AM Jul 25, 2017 | Deepika.com