ന്യൂഡൽഹി: ഇറാക്കിലെ മൊസൂളിൽ ഐഎസ് ഭീകരർ തടവിലാക്കിയ 39 ഇന്ത്യക്കാർ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഇറാക്ക് വിദേശകാര്യ മന്ത്രി ഇബ്രാഹിം ജാഫറി.
ഇന്ത്യക്കാർ ജീവനോടെയുണ്ടോ അതോ കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ ഇറാക്കി സർക്കാരിന് ഉറപ്പില്ലെന്നാണ് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ജാഫറി ഇന്നലെ ഡൽഹിയിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞത്.
ഇടനിലക്കാർ വഴി ഭീകരരുമായി സംസാരിക്കാൻ ഇറാക്ക് സർക്കാർ ശ്രമിച്ചിരുന്നു. 39 ഇന്ത്യക്കാരെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും തങ്ങളുടെ സർക്കാരിന് ആശങ്കയുണ്ട്. ഈ വിഷയം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി സംസാരിച്ചിട്ടുണ്ട്. മൂന്നു വർഷം മുൻപ് ഭീകരർ തട്ടിക്കൊണ്ടു പോയ ഇന്ത്യാക്കാരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്ന് ഉറപ്പു നൽകിയതായും ഇബ്രാഹിം ജാഫറി പറഞ്ഞു.
അതിനിടെ, വിഷയത്തിൽ സുഷമ സ്വരാജ് പാർലമെന്റിൽ പ്രസ്താവന നടത്തുമെന്നു സർക്കാർ ഇന്നലെ വ്യക്തമാക്കി. മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നു കോണ്ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
ഐഎസ് തടവിലാക്കിയ ഇന്ത്യക്കാരുടെ ജീവനിൽ ഉറപ്പില്ലെന്ന് ഇറാക്ക് മന്ത്രി
01:33 AM Jul 25, 2017 | Deepika.com