ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസിൽ പ്രതികളായ മൊനീന്ദർ സിംഗ് പാന്ഥറിനും വീട്ടുജോലിക്കാരൻ സുരേന്ദർ കോലിക്കും പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചു. പിങ്കി സർക്കാർ എന്ന 20 വയസുകാരിയെ മാനഭംഗം ചെയ്തശേഷം കൊലപ്പെടുത്തിയ സംഭവത്തിലാണ് ഗാസിയാബാദ് കോടതിയുടെ ഉത്തരവ്. ശിക്ഷ ഇളവു ചെയ്യാൻ കാരണങ്ങളൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, കേസ് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്നും വ്യക്തമാക്കി.
നിതാരിയുടെ വസതിക്കടുത്തു നിന്ന് അസ്ഥികൂടങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ് കൂട്ടക്കൊലപാതകത്തിന്റെ കഥ പുറത്തറിഞ്ഞത്. നോയിഡയിൽനിന്നു കാണാതായ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങൾ അഴുക്കുചാലിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് 2006 ഡിസംബർ 29നാണ് കോലിയും മോനീന്ദർ സിംഗ് പാന്ഥറും അറസ്റ്റിലായത്. 19 പേരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് പാന്ഥറുടെ വസതിയുടെ പരിസരങ്ങളിൽ നിന്നായി കണ്ടെടുക്കപ്പെട്ടത്.
ഇതിൽ 2006 ഒക്ടോബർ അഞ്ചിന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പിങ്കിയെ വേലക്കാരൻ സുരേന്ദർ കോലിയെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി മൊനീന്ദർ മാനഭംഗം ചെയ്യുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
ഇതിനുശേഷം യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചെന്നാണ് കേസ്. പിങ്കി കേസിൽ അടക്കം ആറ് കേസുകളിൽ പാന്ഥറിനും കോലിക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ബാക്കിയുള്ള കേസുകൾ വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ ജയപ്രകാശ് ശർമ പറഞ്ഞു.
നിതാരി കൂട്ടക്കൊലക്കേസ്: പാന്ഥറിനും കോലിക്കും വധശിക്ഷ
01:05 AM Jul 25, 2017 | Deepika.com