ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സുപ്രധാനമായ ജുഡീഷൽ അധികാരങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് ഇനി ജഡ്ജിമാർ അല്ലാത്തവർക്കും അധ്യക്ഷനാകാം എന്ന ഭേദഗതി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.
ഹരിത ട്രൈബ്യൂണൽ, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ എന്നിവ ഉൾപ്പെടെ 19 ട്രൈബ്യൂണലുകളുടെ ചെയർപേഴ്സണ്, അംഗങ്ങൾ എന്നിവരുടെ യോഗ്യതാ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയതു വൻകിട കോർപറേറ്റ് ലോബിയുടെ താത്പര്യപ്രകാരമാണെന്ന് ആരോപണമുയർന്നു. രാജ്യത്തെ മുഴുവൻ ദേശീയ ട്രൈബ്യൂണൽ തലവന്മാരുടെയും കാലാവധി മൂന്നു വർഷമായി ഏകീകരിച്ചിട്ടുമുണ്ട്.
കേന്ദ്രവിജ്ഞാപനത്തിലെ ഭേദഗതി പ്രകാരം ജഡ്ജിമാരല്ലാത്തവർക്കും ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സണ് ആകാം. പരിസ്ഥിതി വിഷയങ്ങളിൽ കുറഞ്ഞത് അഞ്ചു വർഷവും അഭിഭാഷകവൃത്തിയിൽ 25 വർഷവും പ്രവൃത്തിപരിചയമുള്ളവർക്കു ഹരിത ട്രൈബ്യൂണൽ ചെയർപേഴ്സണ് ആകാം. ജുഡീഷൽ അംഗമായോ, വിദഗ്ധ അംഗമായോ മൂന്നു വർഷം പ്രവർത്തിച്ചവർക്കും ഇനിമുതൽ അധ്യക്ഷനാകാം.
അതായത് ഉന്നത ജഡ്ജിയായി പ്രവർത്തിക്കാത്തവരെയും ദേശീയ ഹരിത ട്രൈബ്യൂണൽ അധ്യക്ഷനായി നിയമിക്കാനാകും. സുപ്രീംകോടതി മുൻ ജഡ്ജിയോ, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസോ അധ്യക്ഷനായാൽ മാത്രമേ ട്രൈബ്യൂണലിന് ജുഡീഷൽ അധികാരം നിലനിർത്താനാവുകയുള്ളൂവെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി. പരിസ്ഥിതി വിഷയങ്ങളിൽ അഞ്ചു വർഷത്തെ പരിചയമുള്ള മുതിർന്ന അഭിഭാഷകനെ ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചാൽ ഇപ്പോഴത്തേതുപോലുള്ള അധികാരം ട്രൈബ്യൂണലിന് ഉണ്ടാകില്ല. നിലവിൽ സുപ്രീംകോടതിയിലെ മുൻ ജ്ഡ്ജിമാരായിരുന്നു അധ്യക്ഷരായിരുന്നത്.
കേന്ദ്ര സർവീസിലോ, സംസ്ഥാന സർവീസിലോ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയവും പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്ത് അഞ്ച് വർഷത്തെ പരിചയവുമുള്ള ഉദ്യോഗസ്ഥർക്കു ദേശീയ ഹരിത ട്രൈബ്യൂണൽ അംഗങ്ങളാകാമെന്നും ഭേദഗതി വ്യക്തമാക്കി. ഇതനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥരും മുതിർന്ന അഭിഷാകരും അടക്കമുള്ളവർ ട്രൈബ്യൂണലിൽ അംഗങ്ങളായെത്തും.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, കടം വീണ്ടെടുക്കൽ ട്രൈബ്യൂണൽ എന്നിവ ഒഴികെയുള്ള മറ്റ് ട്രൈബ്യൂണലുകളുടെയെല്ലാം അധ്യക്ഷന്മാരുടെ മാസ ശന്പളം രണ്ടര ലക്ഷം രൂപയായും ഏകീകരിച്ചു. അംഗങ്ങളുടെ പ്രതിമാസശന്പളം 2.25 ലക്ഷം രൂപയുമാണ്.
രാജ്യത്തെ എല്ലാ ട്രൈബ്യൂണലുകളുടെയും പ്രവർത്തനത്തിൽ ഏകീകരണം കൊണ്ടുവരാനുള്ള തീരുമാനം ധനബില്ലിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഉൾപ്പെടെ നിരവധി ട്രൈബ്യൂണലുകളുടെ സംയോജനം കേന്ദ്രസർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. തുടർനടപടിയായാണ് ട്രൈബ്യൂണൽ ചെയർപേഴ്സണ്മാരുടെയും അംഗങ്ങളുടെയും യോഗ്യത ചട്ടങ്ങളിൽ ഏകീകരണം കൊണ്ടുവന്നത്.
ദേശീയ ഹരിത ട്രൈബ്യൂണലിനു പുറമേ ഇൻഡസ്ട്രിയൽ ട്രൈബൂണൽ, ആദായനികുതി, ആദായനികുതി അപ്പലേറ്റ്, കസ്റ്റംസ്, എക്സൈസ് ആൻഡ് സർവീസ് ടാക്സ്, സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് അപ്പലേറ്റ്, കാറ്റ് എന്ന സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ്, റെയിൽവേ ക്ലെയിംസ്, സെക്യുരീറ്റീസ് അപ്പലേറ്റ്, ഡെബ്റ്റ്സ് റിക്കവറി, ഡെറ്റ് റിക്കവറി അപ്പലേറ്റ്, എയർപോർട്ട് അപ്പലേറ്റ്, ടെലികോം തർക്കപരിഹാരം, ട്രേഡ് മാർക്സ് അപ്പലേറ്റ് ബോർഡ്, നാഷണൽ കന്പനി ലോ അപ്പലേറ്റ്, അഥോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ്, ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ്, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, വൈദ്യുതി അപ്പലേറ്റ്, സായുധസേന എന്നീ ട്രൈബൂണലുകളുടെ നിയമനം, ശന്പളം തുടങ്ങിയവയിലാണ് ഏകീകരണം നടപ്പാക്കിയത്.
ജോർജ് കള്ളിവയലിൽ
ഹരിത ട്രൈബ്യൂണൽ അധ്യക്ഷപദവി ജഡ്ജിമാരല്ലാത്തവർക്കും
01:05 AM Jul 25, 2017 | Deepika.com