ന്യൂഡൽഹി: പാർട്ടി ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരിയടെ രാജ്യസഭാ അംഗത്വം സംബന്ധിച്ച വിഷയം സിപിഎം കേന്ദ്ര കമ്മിറ്റി ഇന്നു ചർച്ച ചെയ്യും. യെച്ചൂരി വീണ്ടും മത്സരിക്കണമെന്ന ആവശ്യം പോളിറ്റ് ബ്യൂറോ യോഗം തള്ളിയെങ്കിലും വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യണമെന്ന നിലപാടിൽ ബംഗാൾ ഘടകം ഉറച്ചുനിന്നു.
ഇന്നലെ രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ മത്സരിക്കാനുള്ള യെച്ചൂരിയുടെ താത്പര്യവും പിബിയുടെ വിയോജിപ്പും ചർച്ചയ്ക്കെടുത്തിരുന്നു. തുടർന്നാണ് ഇന്നത്തെ യോഗത്തിലെ അജൻഡയിൽ വിഷയം ഉൾപ്പെടുത്തിയത്.
അതേസമയം, താൻ മത്സരിക്കാനില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തു നൽകി. ഈ കത്തും ഇന്നു ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം പരിഗണിക്കും. തന്റെ അഭിപ്രായം ഇതാണെന്നും ചർച്ച നടക്കുന്പോൾ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഈ കുറിച്ച് വി.എസ്, യെച്ചൂരിക്കു കൈമാറുകയായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ അജൻഡ തീരുമാനിക്കുന്നതിനിടെ കുറിപ്പ് ലഭിച്ച കാര്യം യെച്ചൂരി മറ്റു നേതാക്കളെ അറിയിക്കുകയും ചെയ്തു.
വർഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോൽപ്പിക്കുന്നതിൽ മറ്റാരേക്കാളും സിപിഎം തന്നെയാണ് സമീപകാലത്തായി മുന്നിൽ നിൽക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന കുറിപ്പിൽ, ഈ സാഹചര്യത്തിൽ രാജ്യസഭയിൽ യെച്ചൂരിയുടെ സാന്നിധ്യം ആവശ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്. മുഖ്യശത്രുവായ വർഗീയ ശക്തികൾക്ക് ബദൽ ഒരുക്കാൻ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന തന്റെ അഭിപ്രായവും വി.എസ് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിശദമായ ചർച്ച നടക്കുന്നതോടെ സിപിഎമ്മിനുള്ളിലെ കാരാട്ട്, യെച്ചൂരി പക്ഷങ്ങളുടെ ബലപരീക്ഷണത്തിനാകും കേന്ദ്ര കമ്മിറ്റി യോഗം വേദിയാകുക. യെച്ചൂരിയുടെ രാജ്യസഭാ കാലാവധി അടുത്ത മാസം 18നാണ് അവസാനിക്കുന്നത്. നിലവിലെ കക്ഷി നിലയിൽ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്കു വിജയിക്കാൻ സാധിക്കൂ. കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി തന്നെ വിജയിക്കുന്നത് അണികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും ഇതംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കീഴ്വഴക്കമനുസരിച്ച് മൂന്നാം തവണയും സീറ്റ് നൽകാനാവില്ലെന്നും ഇവർ വാദിക്കുന്നു.
യെച്ചൂരി: കേന്ദ്ര കമ്മിറ്റി ഇന്നു ചർച്ച ചെയ്യും
01:05 AM Jul 25, 2017 | Deepika.com