ന്യൂഡൽഹി: ഭീകരവാദം ദേശീയനയമായി കൊണ്ടുനടക്കുകയാണെന്നു ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരേ ശക്തമായ മുന്നറിയിപ്പുമായി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡു രംഗത്ത്.
ഭീകരവാദത്തിനു സഹായം നൽകുന്ന പാക്കിസ്ഥാൻ 1971ൽ ബംഗ്ലാദേശ് യുദ്ധകാലത്ത് എന്താണു സംഭവിച്ചതെന്ന് ഓർത്തുനോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടത്തിയ കാർഗിൽ പരാക്രം പരേഡ് ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
ഭീകരവാദത്തെ ദേശീയ നയമായാണ് പാക്കിസ്ഥാൻ കണക്കാക്കുന്നത്. അതിനാലാണ് അവർ ഭീകരവാദത്തിനു പിന്തുണ നൽകുന്നത്. പക്ഷേ, അതു നല്ലതിനല്ലെന്നു സ്വയം തിരിച്ചറിയുന്നതു നല്ലതായിരിക്കും.
ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ്. അതിനു മതമില്ല. എന്നാൽ, തീവ്രവാദത്തെ മതവുമായി ബന്ധപ്പെടുത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. അയൽരാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യക്കാരുടെ ആഗ്രഹം.
സമാധാനം ആഗ്രഹിക്കുന്ന തങ്ങൾ സംഘർഷത്തെയും യുദ്ധത്തെയും ഇഷ്ടപ്പെടുന്നില്ല. എന്നാൽ, കാഷ്മീർ ഇന്ത്യയുടെ ഭാഗമാണ്. പാക് അധിനിവേശ കാഷ്മീരിലെ ഒരു ഇഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കാൻ തയാറല്ല. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളും സഹകരിക്കണം. അല്ലാത്തപക്ഷം ഇന്ത്യക്കും പുനരാലോചനകൾ നടത്തേണ്ടിവരും. കാഷ്മീരിലെ സ്ഥിതിഗതികൾ അനുകൂലമാക്കുന്നതിനുവേണ്ടി ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന നിലപാട് പാക്കിസ്ഥാൻ അവസാനിപ്പിക്കണം.
യുദ്ധമാഗ്രഹിക്കുന്നവരല്ല തങ്ങളെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ഉയർന്നാൽ ശക്തമായി തിരിച്ചടിക്കാൻ കെൽപ്പുള്ളവരാണ് ധീരരായ ഇന്ത്യൻ സൈനികരെന്നും അദ്ദേഹം പാക്കിസ്ഥാനെ ഓർമിപ്പിച്ചു.
ഭീകരവാദം പാക്കിസ്ഥാൻ ദേശീയനയമായി കൊണ്ടുനടക്കുന്നു: വെങ്കയ്യ നായിഡു
12:33 AM Jul 24, 2017 | Deepika.com