ഡാർജിലിംഗ്: പ്രത്യേക സംസ്ഥാനപദവി ആവശ്യപ്പെട്ട് പശ്ചിമബംഗാളിൽ പ്രക്ഷോഭം തുടരുന്ന ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) മാവോയിസ്റ്റുകളുടെ സഹായത്തോടെ സായുധപോരാ ട്ടത്തിനു തയാറെടുക്കുന്നുവെന്നു സംസ്ഥാന പോലീസ്. അണികളെ പരിശീലിപ്പിക്കാനായി അയൽരാജ്യങ്ങളിൽ നിന്ന് മാവോയിസ്റ്റുകളെ എത്തിച്ചിട്ടുണ്ടെന്നും ക്രമസമാധാന ചുമതലയുള്ള എഡിജി അഞ്ജു ശർമ പറഞ്ഞു. സർക്കാർ വസ്തുവകകളും മുതിർന്ന പോലീസ് ഓഫീസർമാരെയും ഉന്നത ഉദ്യോഗസ്ഥരെയുമാണ് അവർ ലക്ഷ്യമിടുന്നത്.
മുപ്പതോളം മാവോയിസ്റ്റുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജിജെഎമ്മിന്റെ കൈവശം വൻതോതിൽ ആയുധങ്ങളും പടക്കോപ്പുകളുമുണ്ട്. ഏതാനും വർഷങ്ങളായി അവർ ആയുധസംഭരണം നടത്തുകയാണെന്നും എഡിജി പറഞ്ഞു. എന്നാൽ ഏതു വെല്ലുവിളിയെയും നേരിടാൻ പോലീസ് സേന സജ്ജമാണ്. രഹസ്യാന്വേഷണവിഭാഗം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുതിർന്ന ഐഎഎസ്-ഐപിഎസ് ഓഫീസർമാർക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാവോയിസ്റ്റുകളുടെ സഹായം തേടിയെന്നത് അടിസ്ഥാനരഹിതമാണെന്ന് ജിജെഎം നേതൃത്വം പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിനും സംഘടനയെ കരിവാരിത്തേക്കുന്നതിനുമാണിത്-ജിജെഎം ജനറൽ സെക്രട്ടറി റോഷൻ ഗിരി വിശദീകരിച്ചു. പ്രത്യേക സംസ്ഥാനപദവി ആവശ്യപ്പെട്ട് 38 ദിവസമായി തുടരുന്ന പ്രക്ഷോഭം ഡാർജിലിംഗ് മേഖലയിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.
മാവോയിസ്റ്റുകളുടെ സഹായത്തോടെ സായുധപോരാട്ടത്തിനു ജിജെഎം
12:33 AM Jul 24, 2017 | Deepika.com