ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഇറാക്കി വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ ജഫാരി ഇന്ന് ഇന്ത്യയിലെത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അദ്ദേഹവുമായി ഇന്ന് ചർച്ച നടത്തും.
ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരർ തടവിലാക്കിയ 39 ഇന്ത്യക്കാരെ കണ്ടെത്തി രക്ഷപ്പെടുത്തുന്ന കാര്യം ചർച്ചാവിഷയമാകും. മൂന്നു വർഷം മുന്പ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാർക്ക് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ ഒരു വിവരവുമില്ല. ഐഎസ് തലസ്ഥാനമായി പ്രഖ്യാപിച്ച ഇറാക്കിലെ മൊസൂൾ നഗരം ഇറാക്കി സേന തിരിച്ചുപിടിച്ചിരുന്നു. ഇന്ത്യക്കാരുടെ മോചനം ഉടനുണ്ടാകുമെന്ന പ്രതീക്ഷ ഇതോടെയുണ്ടായി.
മൊസൂളിലെ ഐഎസ് നിയന്ത്രണത്തിലുള്ള തടവറയിൽ ഇന്ത്യക്കാരുണ്ടാകുമെന്നാണു സുഷമ സ്വരാജ് തടവുകാരുടെ ബന്ധുക്കളോടു കഴിഞ്ഞയാഴ്ച പറഞ്ഞത്. എന്നാൽ നഗരം പിടിച്ചെടുത്തശേഷം ഇറാക്കി സേന നടത്തിയ തെരച്ചിലിൽ ജയിൽ ശൂന്യമാണെന്നു കണ്ടെത്തി. ആഴ്ചകളായി ഇവരെ ആരെയും താമസിപ്പിച്ചിരുന്നില്ലെന്നാണു ഇപ്പോൾ പുറത്തുവരുന്ന വിവരം.
ജഫാരിയുടെ സന്ദർശനത്തിൽ ഇന്ത്യക്കാരുടെ മോചനത്തിനുതകുന്ന എന്തെങ്കിലും സംഭവിക്കുന്നു പ്രതീക്ഷിക്കപ്പെടുന്നു. ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്ന കാര്യവും ഇറാക്കി- ഇന്ത്യൻ വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിൽ വിഷയമാകും. ഇന്ത്യക്ക് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ നല്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാക്ക്.
ഇറാക്ക് വിദേശകാര്യമന്ത്രി ഇന്ത്യയിൽ
12:33 AM Jul 24, 2017 | Deepika.com