ന്യൂഡൽഹി: തന്ത്രപ്രധാന യുദ്ധസാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിലുള്ള കാലതാമസം യുദ്ധഭൂമിയിൽ തിരിച്ചടിയാകുമെന്ന നിഗമനത്തെത്തുടർന്ന് യുദ്ധസാമഗ്രികളും അനുബന്ധഭാഗങ്ങളും തദ്ദേശീയമായി വൻതോതിൽ നിർമിക്കാൻ കരസേന തീരുമാനിച്ചു.
യുദ്ധസാമഗ്രികളുടെ ഇറക്കുമതി ഇപ്പോഴുള്ള 60 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാനാണ് 41 ഓർഡനൻസ് ഫാക്ടറികളെ നിയന്ത്രിക്കുന്ന ദി ഓർഡിനൻസ് ഫാക്ടറി ബോർഡിന്റെ (ഒഎഫ്ബി)തീരുമാനം. അടുത്തമൂന്നുവർഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമമെന്ന് സൈനികകേന്ദ്രങ്ങൾ പറഞ്ഞു.
മുൻനിര ക്യാന്പുകളിലേക്കുള്ള പടക്കോപ്പുകൾ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വമുള്ള ദി മാസ്റ്റർ ജനറൽ ഓഫ് ദി ഓർഡനൻസ് (എംജിഒ) ഇതുമായി ബന്ധപ്പെട്ട് മുൻനിര പ്രതിരോധസ്ഥാപനങ്ങളുമായി വിശദമായ ചർച്ചയും നടത്തി. എംജിഒയും ഒഎഫ്ബിയും ചേർന്ന് പ്രതിവർഷം 10,000 കോടിരൂപയുടെ അനുബന്ധയുദ്ധോപകരണങ്ങളാണ് സംഭരിക്കുന്നത്. റഷ്യയിൽ നിന്ന് യുദ്ധസാമഗ്രികൾ എത്തുന്നതിനു ദീർഘകാലം വേണ്ടിവരുന്നുവെന്ന പരാതി ദീർഘനാളായി സൈന്യത്തിനുണ്ട്. പടക്കോപ്പുകളുടെ അറ്റകുറ്റപ്പണിയെ ഇതു പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം അനുബന്ധസ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽനിന്നാണ്.
സൈന്യത്തെ കുറ്റമറ്റ രീതിയിൽ യുദ്ധസജ്ജമാക്കുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ തീരുമാനത്തിനുണ്ട്. ആയുധഭാഗങ്ങൾ നിർമിക്കുന്നതിനു ചെറുകിട, ഇടത്തരം സംരംഭകരെ ഉൾപ്പെടുത്താനും സൈന്യം ശ്രമിക്കുന്നുണ്ട്. എൺപതോളം സംരംഭകരുമായി ഇതിനകം ചർച്ച നടന്നുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട രൂപരേഖ ഏതാനും ആഴ്ചകൾക്കുള്ളിൽ തയാറാക്കിയേക്കും. യുദ്ധോപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ആയുധങ്ങൾ നേരിട്ടുസംഭരിക്കാനും കരസേന ഉപമേധാവിക്ക് കേന്ദ്രസർക്കാർ ഈ മാസം ആദ്യം അനുമതി നൽകിയിരുന്നു. സുരക്ഷാവെല്ലുവിളികൾ പരിഗണിച്ച് തന്ത്രപ്രധാന സൈനികസംവിധാനങ്ങളിലെ ആയുധസംഭരണം വേഗത്തിലാക്കാൻ സൈന്യം കേന്ദ്രസർക്കാരിനുമേൽ സമ്മർദ്ദം ചെലത്തിയിരുന്നു.
ഇറക്കുമതി കുറച്ച് യുദ്ധസാമഗ്രികൾ തദ്ദേശീയമായി നിർമിക്കുന്നു
12:22 AM Jul 24, 2017 | Deepika.com