ന്യൂഡൽഹി: ബിഹാറിലെ ഭരണ മഹാസഖ്യത്തിലെ വിള്ളലുകൾ പ്രതിസന്ധിയിലേക്കു നീങ്ങുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തിയെങ്കിലും പൂർണ ഒത്തുതീർപ്പായില്ല. കളങ്കിതരായ ലാലുപ്രസാദ് യാദവിനെയും മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാഹുലിനോട് നിതീഷ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ, രാഷ്ട്രപതി പ്രണാബ് മുഖർജി വിരമിക്കുന്നതിനു മുന്നോടിയായി അദ്ദേഹത്തിന്റെ ബഹുമാനാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പ്രത്യേക അത്താഴവിരുന്നിൽ നിതീഷ് പങ്കെടുത്തു. വിരുന്നിനിടെ മോദിയുമായി നിതീഷ് അനൗപചാരിക കൂടിക്കാഴ്ചയും നടത്തി. ഇന്നു രാവിലെ പാറ്റ്നയിലേക്കു മടങ്ങുന്ന മുഖ്യമന്ത്രി പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ചൊവ്വാഴ്ച വീണ്ടും ഡൽഹിയിൽ മടങ്ങിയെത്തും.
അഴിമതിക്കേസിൽ സിബിഐ കേസെടുത്ത സാഹചര്യത്തിൽ തേജസ്വി രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ചുതന്നെയാണെന്ന സൂചനയാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി നൽകിയത്. എന്നാൽ, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേന്ദ്രസർക്കാർ അഴിമതിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ തേജസ്വി രാജിവയ്ക്കേണ്ടെന്നുമുള്ള കോണ്‍ഗ്രസ് നിലപാട് രാഹുൽ ആവർത്തിച്ചു. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത് രാജിക്കു മതിയായ കാരണമല്ലെന്ന് രാഹുൽ പറഞ്ഞു. കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയ നേതാക്കൾക്കെതിരേയും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. രാഹുലിന്റെ വസതിയിൽ നടന്ന ചർച്ച 40 മിനിറ്റ് നീണ്ടു.
കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാർഥിയെ തുണയ്ക്കാതെ ബിഹാർ ഗവർണറായിരുന്ന എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച നിതീഷിന്റെ നിലപാടിലും കോണ്‍ഗ്രസും ആർജെഡിയും ജെഡിയുവിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. ഇതും ലാലു പ്രസാദിന്റെ കേസിന്റെ പേരിലും ജെഡിയു, ആർജെഡി, കോണ്‍ഗ്രസ് സഖ്യത്തിൽ വിള്ളലുണ്ടായ ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായി നിതീഷ് കുമാർ ചർച്ച നടത്തുന്നത്. ധാരണയായില്ലെങ്കിലും രാഹുൽ-നിതീഷ് ചർച്ചയെ തുടർന്ന് തേജസ്വി യാദവിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കുന്നതു കൂടുതൽ വൈകിയേക്കുമെന്നാണ് സൂചന.
ലാലുപ്രസാദ് യാദവ്, മകൻ തേജസ്വി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി എന്നിവരുടെ വസതികളിൽ സിബിഐ റെയ്ഡു നടത്തിയതിനെത്തുടർന്നാണ് അഴിമതിക്കാര്യത്തിൽ ബിഹാറിലെ സഖ്യം ഉലയാൻ തുടങ്ങിയത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയെ ജെഡിയു സഹായിച്ചത് പ്രശ്നം വഷളാക്കി. നിതീഷിന്റെ ആദർശം സൗകര്യംപോലെ വളയുന്നതാണെന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമർശം പ്രതിസന്ധി രൂക്ഷവുമാക്കി. എന്നാൽ, നിതീഷിനെതിരേ പരസ്യവിമർശനം നടത്തുന്നതിനെതിരേ രാഹുൽ കർശന വിലക്കേർപ്പെടുത്തുകയായിരുന്നു. മഹാസഖ്യം പൊളിയാതിരിക്കാൻ ജെഡിയു- ആർജെഡി പാർട്ടികൾക്കിടയിൽ കോണ്‍ഗ്രസ് മധ്യസ്ഥശ്രമം തുടരുകയാണ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിനെക്കുറിച്ച് നിതീഷ് നേരത്തേ ഉപമുഖ്യമന്ത്രിയോട് രേഖാമൂലം വിശദീകരണം തേടിയിരുന്നു. ലാലുവിനും കുടുംബത്തിന് കോണ്‍ഗ്രസ് പരസ്യപിന്തുണ നൽകുന്നതിൽ നിതീഷ് കുമാർ അസന്തുഷ്ടനാണ്.
ജോർജ് കള്ളിവയലിൽ
നിതീഷ് -രാഹുൽ കൂടിക്കാഴ്ച നടത്തി
01:24 AM Jul 23, 2017 | Deepika.com