ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ ഇന്നാരംഭിക്കും. തുടർന്ന് മൂന്നു ദിവസങ്ങളിലായി കേന്ദ്ര കമ്മിറ്റി യോഗവും ചേരും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്കു വീണ്ടും മത്സരിക്കണോ എന്ന വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയിൽ ചർച്ച നടക്കും. അതിനു പുറമേ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ നടന്നുവരുന്ന സമരപരിപാടികളെക്കുറിച്ചും തുടർന്നു സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും ചർച്ച ചെയ്യും.
പശ്ചിമബംഗാളിൽ കോണ്‍ഗ്രസിന്റെ പിന്തുണയോടു കൂടിയേ ജയിക്കാൻ സാധിക്കൂ എന്ന സാഹചര്യത്തിൽ യെച്ചൂരി മത്സരിക്കേണ്ടെന്നായിരുന്നു കഴിഞ്ഞ പിബി യോഗത്തിൽ തീരുമാനിച്ചത്. അതിനു പുറമേ പാർട്ടി ജനറൽ സെക്രട്ടറി പാർലമെന്ററി പദവി വഹിക്കണ്ടെന്ന പാർട്ടി കീഴ്വഴക്കവും യെച്ചൂരിക്കു മുന്നിൽ തടസമായി നിന്നു. എന്നാൽ, യെച്ചൂരി മത്സരിക്കണമെന്ന ആവശ്യം ബംഗാൾ ഘടകം ഈ യോഗത്തിലും ഉന്നയിച്ചേക്കും.
കീഴ്വഴക്കം യെച്ചൂരിക്കു വേണ്ടി മാറ്റിമറിക്കണോ എന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. എന്നാൽ, പോളിറ്റ് ബ്യൂറോയെ അപേക്ഷിച്ച് യെച്ചൂരിക്ക് കേന്ദ്ര കമ്മിറ്റിയിലുള്ള മേൽക്കൈ തുണയാകുമെന്നാണ് പ്രതീക്ഷ. രണ്ടു തവണയിൽ കൂടുതൽ പാർലമെന്ററിപദവി പാടില്ലെന്ന കീഴ് വഴക്കം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ലംഘിക്കില്ലെന്ന് യെച്ചൂരി തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ രാഷ്ട്രീയസാഹചര്യത്തിലെ യാഥാർഥ്യബോധം ഉൾക്കൊള്ളണമെന്നാണു ബംഗാൾ ഘടകത്തിന്റെ വാദം.
രാജ്യസഭയിൽനിന്നു ബിഎസ്പി നേതാവ് മായാവതി രാജിവെച്ചത് സർക്കാരിനെതിരേയുള്ള പ്രതിപക്ഷ പ്രതിരോധത്തിന്റെ ബലം കുറയ്ക്കുമെന്നും യെച്ചൂരിയെ പോലൊരാൾ രാജ്യസഭയിൽ ഉണ്ടാവേണ്ടത് അനിവാര്യതയാണെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിൽ ബിജെപിയും സംസ്ഥാനത്ത് തൃണമൂൽ കോണ്‍ഗ്രസും വെല്ലുവിളിയായി തുടരുന്നതിനാൽ യെച്ചൂരി നിർബന്ധമായും രാജ്യസഭയിൽ വേണമെന്നാണ് ബംഗാൾ ഘടകത്തിന്റെ ഉറച്ച നിലപാട്.
സിപിഎം പിബി ഇന്ന്
01:24 AM Jul 23, 2017 | Deepika.com