കോൽക്കത്ത: ഒന്നുമുതൽ എട്ടുവരെ ക്ലാസിലുള്ള വിദ്യാർഥികൾക്ക് ഓൾപാസ് നല്കുന്ന സന്പ്രദായം അവസാനിക്കാൻ പോകുന്നു. വിദ്യാഭ്യാസഗുണനിലവാരം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മാനവവിഭശേഷി മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.
അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കായി മാർച്ചിൽ പരീക്ഷ നടത്തും. തോൽക്കുന്നവർക്ക് മേയിൽ ഒരിക്കൽക്കൂടി അവസരം നല്കും. ഇതിലും തോറ്റാൽ ഒരിക്കൽക്കൂടി അതേ ക്ലാസിലിരുന്നു പഠിക്കേണ്ടിവരും. ഒന്പതാം ക്ലാസിലെത്തുന്ന വിദ്യാർത്ഥികൾ യോഗ്യതയുള്ളവരായിരിക്കണം എന്നുറപ്പക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നിർദേശം നടപ്പിലാക്കാൻ സമ്മതമാണെന്ന് 25 സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ടെന്നും പ്രകാശ് ജാവേദ്കർ പറഞ്ഞു. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ ജയിപ്പിച്ചുവിടുന്ന സന്പ്രദായമാണ് ഇപ്പോൾ പിന്തുടരുന്നത്. ചില സംസ്ഥാനങ്ങളിൽ പരീക്ഷ നടത്താറുണ്ട്. മറ്റു ചിലയിടങ്ങളിൽ അതുമില്ല. പരീക്ഷപോലും ഇല്ലാത്ത സാഹചര്യത്തിൽ രാജ്യത്തെ പൊതു വിദ്യാലയങ്ങൾ വെറും ഉച്ചക്കഞ്ഞി സ്കൂളുകൾ മാത്രമാകുകയാണെന്നു ജാവേദ്കർ ചൂണ്ടിക്കാട്ടി.
സ്കൂളുകളിലെ ഓൾ പ്രമോഷൻ അവസാനിക്കും
12:23 AM Jul 23, 2017 | Deepika.com