ന്യൂഡൽഹി: മെഡിക്കൽ കോളജിനു കേന്ദ്രാനുമതിക്കായി കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പാർലമെന്റിൽ വീണ്ടും പ്രതിപക്ഷ ബഹളം. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ, കോണ്‍ഗ്രസ് എംപിമാർ ലോക്സഭയുടെ നടുത്തളത്തിൽ പ്രതിഷേധവുമായിറങ്ങി.
അതേസമയം, വിഷയം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ച എ. സന്പത്തിനെ സ്പീക്കർ അനുവദിച്ചില്ല. ശൂന്യവേളയിൽ സന്പത്ത് വിഷയം ഉന്നയിക്കാൻ ശ്രമിക്കുന്പോഴേക്കും മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം സഭ വിട്ടിറങ്ങിപ്പോയി. കർഷകവിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസും സഭ വിട്ടു.
കേരളത്തിലെ പാർട്ടി നേതാക്കൾ ഉൾപ്പെട്ട കോഴ വിവാദത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടിയെടുക്കുമെന്നും വിവരമുണ്ട് ഇതിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിക്കും. ആരോപണ വിധേയനായ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഇന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കോഴവിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എംപിമാർ ലോക്സഭ തുടങ്ങിയപ്പോൾ തന്നെ ശബ്ദമുയർത്തിയിരുന്നു. താൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് എം.ബി. രാജേഷ് പറഞ്ഞെങ്കിലും സ്പീക്കർ കണക്കിലെടുത്തില്ല. തുടർന്നാണ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും ജുഡീഷൽ അന്വേഷണം വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
ചോദ്യോത്തര വേളയിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആരോഗ്യ മന്ത്രി മറുപടി നൽകുന്നതിനിടെ ബിജെപി സംസ്ഥാന ഘടകത്തിന്റെ അന്വേഷണ റിപ്പോർട്ട് ഉയർത്തിക്കാട്ടി സന്പത്ത് വിഷയം ഉന്നയിക്കാൻ ശ്രമിച്ചപ്പോഴാണ് സ്പീക്കർ സുമിത്ര മഹാജന്റെ നിർദേശപ്രകാരം മൈക്ക് ഓഫ് ചെയ്തത്. ഇതേസമയം, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഈ വിഷയത്തിൽ പ്രതികരിക്കാൻ കൂട്ടാക്കിയതുമില്ല.
താൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കാര്യം ശൂന്യവേളയിലും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി. രാജേഷിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് സിപിഎമ്മിലെ മുഹമ്മദ് സലിമും ആവശ്യപ്പെട്ടു. എങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിലെ ചില എംപിമാരും കേരളത്തിലെ എംപിമാർക്കൊപ്പം പ്രതിഷേധത്തിൽ പങ്കാളികളായി. എന്നാൽ, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങളും കോണ്‍ഗ്രസിലെ ശശി തരൂരും പ്രതിഷേധത്തിൽ പങ്കെടുക്കാതെ സഭാ നടപടികളിൽ സഹകരിക്കുകയായിരുന്നു.
കോഴ ആരോപണത്തിൽ കൂടുതൽ നേതാക്കൾ ഉൾപ്പെട്ടതായി കരുതുന്നില്ലെന്നാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ഇന്നലെ പറഞ്ഞത്. കുറ്റവാളികൾക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം തുടർനടപടികൾ എടുക്കുമെ ന്നും രാജ പറഞ്ഞു.
സെബി മാത്യു
കോഴ ആരോപണം: കുമ്മനത്തെ ഡൽഹിക്കു വിളിപ്പിക്കും
01:59 AM Jul 22, 2017 | Deepika.com