ന്യൂഡൽഹി: രാജ്യത്തെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നൽകുന്ന ഭക്ഷണം മനുഷ്യനു കഴിക്കാൻ കൊള്ളാത്തതാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. സ്റ്റേഷനുകളിലെ കാറ്ററിംഗ് യൂണിറ്റുകളിലും ട്രെയിനുകളിലും വൃത്തിയും വെടിപ്പുമില്ലെന്നും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. അണുബാധയുള്ള ഭക്ഷണമാണ് യാത്രക്കാർക്കു നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുത്ത 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും പരിശോധന നടത്തി. ഇതിൽ ഒരിടത്തുപോലും വൃത്തിയും വെടിപ്പുമുള്ള കാറ്ററിംഗ് യൂണിറ്റോ സർവീസോ കണ്ടെത്താനായില്ലെന്നും ഇന്നലെ പാർലമെന്റിൽ വച്ച സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന് ഉപയോഗിക്കാൻ പറ്റാത്ത തരത്തിലുള്ളതും കേടു വന്നതുമായ ഭക്ഷ്യവസ്തുക്കളാണു വിതരണം ചെയ്യുന്നത്. റീസൈക്കിൾ ചെയ്ത ഭക്ഷണ പദാർഥങ്ങൾ വീണ്ടും പാകം ചെയ്തു വിതരണം ചെയ്യുന്നുമുണ്ട്. ഉപയോഗ കാലാവധി കഴിഞ്ഞ പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കളും കണ്ടെത്തി. സ്റ്റേഷനുകളിലും ട്രെയിനിലും വിൽക്കുന്നത് അംഗീകാരമില്ലാത്ത ബ്രാൻഡ് കുടിവെള്ളമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ടാപ്പുകളിൽനിന്നു നേരിട്ടെടുക്കുന്ന ശുദ്ധീകരിക്കാത്ത വെള്ളമാണ് പാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനങ്ങൾ മൂടാതെ സൂക്ഷിക്കുന്നു. ഇതു പലപ്പോഴും വൃത്തിയാക്കാറു പോലുമില്ല. ഈച്ചയാർത്തും പൊടിപിടിച്ചും മൂടാതെയുമാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. ട്രെയിനുകളിൽ എലിയുടെയും പാറ്റയുടെയും ശല്യം അതി രൂക്ഷമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ട്രെയിനിൽ മൊബൈൽ യൂണിറ്റുകൾ വിതരണം ചെയ്യുന്ന ഭക്ഷണത്തിനു ബില്ല് നൽകുന്ന പതിവേയില്ല. വിലവിവരപ്പട്ടികയാത്രക്കാർക്കു ലഭ്യമാക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെല്ലാം പുറമേ നിർദേശിച്ചിരിക്കുന്ന അളവിലും കുറവാണ് യാത്രക്കാർക്കു നൽകുന്ന ഭക്ഷണം. അംഗീകാരമില്ലാതെ പായ്ക്ക് ചെയ്ത കുടിവെള്ളമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റെയിൽവേ 2005 മുതൽ കാറ്ററിംഗ് നയം മൂന്നു തവണ മാറ്റിയിരുന്നു. 2017 ഫെബ്രുവരിയിലാണ് ഒടുവിൽ മാറ്റിയത്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളിലോ വൃത്തിയുടെ കാര്യത്തിലോ ഒരു മാറ്റവും വന്നിട്ടില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.
ട്രെയിനിൽ കിട്ടുന്നതു തിന്നാൻകൊള്ളാത്തതാണെന്ന് സിഎജി റിപ്പോർട്ട്
01:59 AM Jul 22, 2017 | Deepika.com