ന്യൂഡൽഹി: ഗോരക്ഷാ ആക്രമണങ്ങൾ അടക്കമുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ അംഗീകരിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങൾക്കെതിരേ നടപടിയെടുക്കേണ്ടതു സംസ്ഥാന സർക്കാരുകളാണെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പശുവിന്റെ പേരിൽ നടക്കുന്ന അക്രമസംഭവങ്ങളെ തങ്ങൾ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല.
ഇത്തരം സംഭവങ്ങൾ ഉൾപ്പെട്ട ക്രമസമാധാന പ്രശ്നങ്ങൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ളതാണെന്നും അത്തരത്തിലുള്ളവ നിയന്ത്രിക്കേണ്ടതു സംസ്ഥാനങ്ങളാണെന്നും സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്രത്തോടും ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളോടും കോടതി നിർദേശിച്ചു. നേരത്തേ കേസ് പരിഗണിച്ചപ്പോളും ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതു ഹർജിക്കാർ ചൂണ്ടിക്കാട്ടിയതോടെയാണു കോടതി നടപടിയെടുത്തത്. ഗോരക്ഷാ പ്രവർത്തകർ എന്ന പേരിൽ ആക്രമണം നടത്തുന്നവർക്ക് നിയമ പരിരക്ഷയുണ്ടോയെന്ന് അറിയിക്കണമെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.
അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രസ്താവന നടത്തിയതായി സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഗോസംരക്ഷണത്തിനായി നിയമപ്രകാരം ഏതെങ്കിലും സംഘങ്ങൾ പ്രവർത്തിക്കുന്നില്ല. ഇതുവരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ ജയിലിൽ അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോരക്ഷാ ആക്രമണങ്ങൾ: നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളെന്നു കേന്ദ്രം
01:59 AM Jul 22, 2017 | Deepika.com