ന്യുഡൽഹി: കാർഷിക മേഖലയെപ്പോലും നരേന്ദ്ര മോദി സർക്കാർ വർഗീയമായി വേർതിരിച്ചു തകർക്കാൻ ശ്രമിക്കുകയാണെന്ന് ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ. സമസ്ത മേഖലകളിലും ദളിത്- ന്യുനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കുന്ന നയങ്ങളാണ് മോദി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ആർഎസ്പിയുടെ ആഭിമുഖ്യത്തിൽ ജന്തർ മന്തറിൽ ഇന്നലെ നടന്ന കർഷകരുടെ പാർലമെന്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബർ കർഷകരിൽ ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളിൽ പെട്ടവരായതിനാലാണ് റബർ ബോർഡിന്റെ പ്രവർത്തനങ്ങളെ മോദി സർക്കാർ മരവിപ്പിച്ചതെന്നും ചന്ദ്രചൂഡൻ കുറ്റപ്പെടുത്തി. ഇടത് ഐക്യവും പുരോഗമന കക്ഷികളുടെ കൂട്ടായ്മയില്ലായ്മയുമാണ് ആർഎസ്എസിനും ബിജെപിക്കും ഇത്തരമൊരു നയം സ്വീകരിക്കുന്നതിന് ധൈര്യം നൽകുന്നത്. ഇടതുപക്ഷ ഐക്യത്തിന്റെ അഭാവം എല്ലാ ഇടതുപാർട്ടികളുടെയും ശക്തിക്ഷയത്തിനും രാഷ്ട്രീയ അപ്രസക്തിക്കും കാരണമായിട്ടുണ്ടു. ഇതു മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഭാവിപോലും അനിശ്ചിതത്വത്തിലാകുമെന്ന് ആർഎസ്പി ജനറൽ സെക്രട്ടറി മുന്നറിയിപ്പു നൽകി. ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കിത്തി ഗോസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എംപി, മനോജ് ഭട്ടാചാര്യ, ഷിബു ബേബി ജോണ്, ബിശ്വനാഥ് ചൗധരി, സുകുമാർ ഘോഷ്, ആർ.എസ്. ധാകർ, കർണയിൽ സിംഗ് എന്നിവർ പ്രസംഗിച്ചു.
കാർഷിക മേഖലയെപ്പോലും വർഗീയമായി വേർതിരിച്ചു തകർക്കാൻ ശ്രമിക്കുന്നു: പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ
01:39 AM Jul 22, 2017 | Deepika.com