ന്യൂഡൽഹി: എറണാകുളം പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന എൽഎൻജി സ്റ്റേഷനെതിരായ ജനകീയ സമരത്തെ അവഗണിക്കരുതെന്ന് പാർലമെന്റിൽ പ്രഫ. കെ.വി. തോമസ് എംപി.
ജനങ്ങളുടെ അംഗീകാരമില്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് കേന്ദ്രസർക്കാരിനോട് ലോക്സഭയിൽ തോമസ് ആവശ്യപ്പെട്ടു. പുതുവൈപ്പ് പോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രകൃതിവാതക പദ്ധതി അപകടം ക്ഷണിച്ചു വരുത്തുമെന്നാണു ജനങ്ങൾ വിശ്വസിക്കുന്നത്. പ്രദേശവാസികളായ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒരു പദ്ധതിയും മുന്നോട്ടുപോകില്ല. തീരദേശ, പാരിസ്ഥിതിക നിയമങ്ങളും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പുതുവൈപ്പിലെ പ്രശ്നം ചെന്നൈയിലെ ഹരിത ട്രൈബ്യൂണലിന്റെ മുന്നിലുമാണ്. പദ്ധതിക്കെതിരേ വളരെ വ്യാപകമായ ജനകീയസമരമാണ് നടക്കുന്നതെന്നും തോമസ് പറഞ്ഞു.
ന്യൂഡൽഹി: പൊതുവിദ്യാഭ്യാസം സാന്പത്തികസൗകര്യം ഉള്ളവർക്കു മാത്രമായി ചുരുങ്ങുകയാണെന്ന് പ്രഫ. കെ.വി. തോമസ് എംപി. സൗജന്യ, നിർബന്ധ വിദ്യാഭ്യാസം ജനങ്ങളുടെ അവകാശമാക്കുന്നതിനുള്ള നിയമനിർമാണത്തിൽ ലോക്സഭയിൽ ഇന്നലെ നടന്ന ചർച്ചയിൽ പ്രതിപക്ഷത്തെ നയിച്ചുകൊണ്ടാണ് കെ.വി. തോമസ് ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷത്തിലും സമൂഹത്തിലെ വലിയ ശതമാനം വരുന്ന ദരിദ്രരുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം അന്യമാണ്. വിദ്യാഭ്യാസ മേഖലയെ പലരും കച്ചവട കണ്ണോടെയാണ് കാണുന്നത്.
അർഹരായ എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ലഭ്യമാക്കണം. ആധാർ ഇല്ലാത്തവർ പട്ടിണി കിടക്കണമെന്ന നിലപാട് ക്രൂരമാണ്. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.
പുതുവൈപ്പ് സമരത്തെ അവഗണിക്കരുതെന്ന് കെ.വി. തോമസ്
01:39 AM Jul 22, 2017 | Deepika.com