ആരായിരുന്നു രാംനാഥ് കോവിന്ദ് എന്ന് ഒട്ടുമിക്ക ഇന്ത്യക്കാരും അറിഞ്ഞു വരുന്നതേയുള്ളൂ. അതിനിടെയാണ് എല്ലാ ആശയക്കുഴപ്പങ്ങൾക്കും മീതെ ബിജെപിയുടെയും ആർഎസ്എസിന്റെയും അടുത്ത അനുയായിയും പതഞ്ജലി പ്രചാരകനുമായ ബാബാ രാംദേവ്, പക്ഷേ... എന്നു ചേർത്ത് രാംനാഥ് കോവിന്ദിനെക്കുറിച്ച് ഒരു പ്രയോഗം നടത്തുന്നത്. അതോടെ ബിജെപിക്കും സംഘപരിവാറിനും ഉള്ളിൽ തന്നെയുണ്ടായിരുന്ന ചില ആശങ്കകൾ കൂടി മറനീക്കി പുറത്തു വരികയായിരുന്നു.
രാംനാഥ് കോവിന്ദ് ദളിതനാണ്. പക്ഷേ, രാഷ്ട്രപതി പദം പോലുള്ള ഒരു സുപ്രധാന പദവി വഹിക്കാനുള്ള കഴിവൊക്കെ അദ്ദേഹത്തിനുണ്ടെന്നായിരുന്നു ആ യോഗാഭ്യാസിയുടെ വാക്കുകൾ. പക്ഷേ, എന്ന രാംദേവിന്റെ അർധോക്തി പതഞ്ജലിയുടെ പരിസരങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല. ആരാണ് രാംനാഥ് കോവിന്ദ്, ആരായിരുന്നു രാംനാഥ് കോവിന്ദ് എന്ന ഒരുപാട് സന്ദേഹങ്ങളുടെ മീതെ പറന്ന ഒരു സവർണ ദീർഘനിശ്വാസം കൂടിയായിരുന്നു അത്.
മോദിക്ക് നന്നായറിയാം
അകലങ്ങളിൽ ലളിതമായി ജീവിച്ചിരുന്നൊരാൾ ഇന്ത്യയുടെ പതിന്നാലാമതു രാഷ്ട്രപതിയാകുന്നു. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥി സ്ഥാനത്തേക്കു ബിജെപി ഉയർത്തിക്കാണിക്കുന്പോൾ വിക്കിപീഡിയയിൽ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾവെറും ആറു വരികളിൽ ഒതുങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോഴിതാ മഹാരഥന്മാർ ചരിത്രത്തിലേക്കു നടന്നു കയറിയ രാജ്പഥിലൂടെ റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവനിലേക്ക് രാംനാഥ് കോവിന്ദ് കടന്നു ചെല്ലുന്പോൾ രാജ്യത്തെ രണ്ടാമത്തെ ദളിത രാഷ്ട്രപതിക്കു മുന്നിൽ വാതിലുകൾ മലർക്കെ തുറക്കുന്നു. നരേന്ദ്ര മോദി അധികാരത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന ഈ രാമനാമ ധാരിയെ രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് ബിജെപി യുപിയിലെ ഇറ്റാവയിൽ ഒരു സീറ്റ് നൽകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ സ്വന്തം തട്ടകത്തിൽ പരാജയം രുചിക്കാൻ വിസമ്മതിച്ച കോവിന്ദ് അത് നിഷേധിച്ചു. തെരഞ്ഞെടുപ്പു സീറ്റ് നിഷേധിച്ചത് മണ്ടത്തരമായിപ്പോയെന്ന് പരിഭവിച്ച തന്റെ സുഹൃത്ത് രാജ് കിഷോർ സിംഗിനോട് കോവിന്ദ് മറുപടി പറഞ്ഞതിങ്ങനെയാണ്: മോദിജിക്ക് എന്നെ നന്നായി അറിയാം. ഇതിലും നല്ലൊരു സ്ഥാനത്ത് അദ്ദേഹം എന്നെ എത്തിച്ചിരിക്കും.
അപ്രതീക്ഷിത വരവ്
തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു പന്ത്രണ്ടാമത്തെ ദിവസം ജൂണ് 19ന് ഉച്ചകഴിഞ്ഞു രണ്ടിനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ രാംനാഥ് കോവിന്ദ് എന്ന പേര് പ്രഖ്യാപിക്കുന്നത്. അതുവരെ ആരുടെയും മനസിൽ തെളിഞ്ഞു വരാതിരുന്ന ഒരു പേര്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു തൊട്ടുമുൻപ് ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗം തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രിയെയും പാർട്ടി ദേശീയ അധ്യക്ഷനെയും ചുമതലപ്പെടുത്തി പിരിയുകയായിരുന്നു. പത്രസമ്മേളനത്തിൽ ഇടംവലം ഇരുന്ന ബിജെപി നേതാക്കളാകട്ടെ കോവിന്ദാണ് സ്ഥാനാർഥിയെന്ന് അറിഞ്ഞതുപോലും അമിത് ഷാ പേരു പ്രഖ്യാപിക്കുന്പോൾ മാത്രം. എന്നാൽ, ബിഹാർ ഗവർണറായ രാംനാഥ് കോവിന്ദ് ബിജെപിയിലും ആർഎസ്എസിലും സുപരിചിതനാണ്. ബിജെപിയുടെ ദളിത് മോർച്ചയുടെ ദേശീയ അധ്യക്ഷനായും പാർട്ടിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്ക്
1994ലാണ് കോവിന്ദ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. അതേവർഷം തന്നെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രണ്ട് തവണ (1994-2006) രാജ്യസഭാംഗമായി പ്രവർത്തിച്ചു. നിരവധി പാർലമെന്ററികാര്യ സമിതികളിൽ അംഗമായിരുന്ന കോവിന്ദ്, 2002ൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിച്ചു. കോൽക്കത്ത ഐഐഎമ്മിന്റെ ബോർഡ് ഒഫ് ഗവർണേഴ്സ് അംഗമായും ലക്നോ ഡോ. ബി.ആർ. അംബേദ്കർ സർവകലാശാല ബോർഡ് ഒഫ് മാനേജ്മെന്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1998-2002 കാലത്താണ് ദളിത് മോർച്ചയുടെ ദേശീയ അധ്യക്ഷനായത്.
അഖിലേന്ത്യാ കോലി സമാജിന്റെ അധ്യക്ഷനായിരുന്നു. 1997ൽ ദളിത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരേ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ സമരം നയിച്ചത് കോവിന്ദ് ആയിരുന്നു. തുടർന്ന് അധികാരത്തിൽ വന്ന വാജ്പേയി സർക്കാർ ആ ഉത്തരവുകൾ റദ്ദാക്കി. ഗ്രാമീണ മേഖലയിൽ സ്കൂളുകൾ നിർമിക്കുന്നതിനും വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനും വേണ്ടിയാണ് തന്റെ പ്രാദേശിക വികസന ഫണ്ടിലെ തുക മുഴുവൻ കോവിന്ദ് വിനിയോഗിച്ചത്.
ഒന്പതു പധാനമന്ത്രിമാരെയും തലയെടുപ്പുള്ള ഒട്ടനവധി നേതാക്കളെയും ഇന്ത്യക്കു നൽകിയ ഉത്തർപ്രദേശിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. പദവിലിയിരുന്ന രാഷ്ട്രപതിമാർ മരണപ്പെട്ടപ്പോൾ രണ്ട് തവണ ആക്ടിംഗ് രാഷ്ട്രപതിയായ മുൻ ചീഫ് ജസ്റ്റീസ് മുഹമ്മദ് ഹിദായത്തുള്ള ഒഴിച്ചാൽ ഇതുവരെ കസേരയിലിരുന്ന 13 രാഷ്ട്രപതിമാരിൽ ഒരാൾ പോലും യുപിയിൽ നിന്നുള്ള വ്യക്തിയല്ല.
അകലങ്ങളിൽ ലളിതമായി
കോവിന്ദിന്റെ പേര് അമിത് ഷാ പ്രഖ്യാപിച്ചപ്പോൾ ബിഹാർ ഗവർണർ എന്നതിനപ്പുറം കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു മാധ്യമപ്രവർത്തകർ. സ്വന്തം നിലയ്ക്ക് മാധ്യമങ്ങളിൽനിന്ന് എന്നും അകലം പാലിച്ചുനിന്ന വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബിജെപിയുടെ ദേശീയ വക്താവ് എന്ന സുപ്രധാന സ്ഥാനത്തിരുന്നപ്പോഴും വാർത്താ ചാനലുകൾക്കുമുന്നിൽ പ്രത്യക്ഷപ്പെടാനോ അഭിമുഖം നൽകാനോ രാംനാഥ് കോവിന്ദ് തയാറായിരുന്നില്ല. വിവാദങ്ങളിൽ ചെന്നുചാടാതിരിക്കാനായിരുന്നു ഈ മുൻകരുതൽ.
ലളിതമായ ജീവിതരീതിയാണ് കോവിന്ദിനെ ശ്രദ്ധേയനാക്കുന്ന മറ്റൊരു കാര്യം. ദീർഘകാലം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നിട്ടും അദ്ദേഹം ഡൽഹിയിലെ കാലിബാരിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എംപിയായി സർക്കാർ ഫ്ളാറ്റ് ലഭിച്ചപ്പോഴാണ് വാടക വീട്ടിലെ താമസം ഒഴിഞ്ഞത്.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി കോവിന്ദിനെ പ്രഖ്യാപിക്കുന്നതിനു കഷ്ടിച്ച് ഒരുമാസം മുൻപുണ്ടായ സംഭവം ഏറെ ശ്രദ്ധേയമാണ്. ബിഹാർ ഗവർണറായിരിക്കെ ഭാര്യക്കൊപ്പം രാഷ്ട്രപതിയുടെ സിംലയിലെ വസതി കാണാൻ പോയി. എന്നാൽ, രാഷ്ട്രപതിയുടെ ഓഫീസിന്റെ അനുമതിയില്ലെന്നു പറഞ്ഞ് കോവിന്ദിനെയും ഭാര്യയെയും സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. പരാതികളൊന്നുമില്ലാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.
ആരാണ് കോവിന്ദ്
1945 ഒക്ടോബർ ഒന്നിന് ഉത്തർപ്രദേശിലെ കാൺപൂരിനടുത്ത് ദെഹാത്ത് ജില്ലയിലാണു രാംനാഥ് കോവിന്ദിന്റെ ജനനം. മൈക്കുലാൽ - കലാവതി ദന്പതികളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവൻ. നെയ്ത്ത് തൊഴിലാക്കിയ കോലി സമുദായാംഗം. കാണ്പുർ സർവകലാശാലയിൽനിന്ന് ബികോമും എൽഎൽബിയും പാസായശേഷം അഭിഭാഷക വൃത്തിയിലേക്കു തിരിഞ്ഞു. ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വർഷം പ്രാക്ടീസ്. സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിംഗ് കൗണ്സലായിരുന്നു.
സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു. പുതിയ ആകാശങ്ങൾതേടി അഭിഭാഷകവൃത്തിയിൽനിന്ന് രാഷ്ട്രീയത്തിലേക്കു ചുവടുമാറ്റം. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിൽ പ്രവർത്തിച്ചു. 1991ൽ ബിജെപിയിലെത്തി. 1994ലും 2000ത്തിലും രാജ്യസഭാംഗമായി. ബിജെപിയുടെ ദളിത് മോർച്ച അധ്യക്ഷനായി. നിതിൻ ഗഡ്കരി ബിജെപി അധ്യക്ഷനായിരിക്കെ പാർട്ടിയുടെ ദേശീയ വക്താവായി. 2015 ഓഗസ്റ്റ് എട്ടിന് ബിഹാർ ഗവർണറായി. സവിത കോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാർ മകനും സ്വാതി മകളുമാണ്.
പ്രിയപ്പെട്ട ലല്ല
കോവിന്ദിന്റെ ജീവിതവഴി തുടങ്ങുന്നത് കാണ്പുർ ദെഹാത്ത് ജില്ലയിലെ പരൗംഖ് ഗ്രാമത്തിൽ നിന്നാണ്. രാജ്യസഭാംഗമായിരിക്കെ കോവിന്ദ് നിർമിച്ച കവാടമാണ് ഗ്രാമത്തിലേക്കു സ്വാഗതം ചെയ്യുന്നത്. പരിമതികളും പരാധീനതകളും ഏറെയുണ്ടെങ്കിലും ജീവിതത്തിലെ നന്മകൾ ഒരിക്കലും പിഴുതുകളയാത്ത കർഷകരുടെ ഗ്രാമം. കോവിന്ദ് ഇവർക്ക് പ്രിയപ്പെട്ട ലല്ലയാണ്. ഓർമകളുടെ മധുരം പങ്കിടാൻ, പ്രതിസന്ധികളെ സധൈര്യം നേരിട്ട ലല്ലയെക്കുറിച്ച് പറയാൻ ഒരുതലമുറ ഇവിടെയുണ്ട്. ബാല്യകാലത്തോടുചേർന്നു നിൽക്കുന്ന ഓരോന്നും എണ്ണിയെണ്ണി പറഞ്ഞുതരും. ജനിച്ചയിടം കോവിന്ദ് നാട്ടുകാർക്കു വിട്ടു നൽകി. അവിടെ ഒരു കമ്യൂണിറ്റി സെന്ററും നിർമിച്ചു നൽകി. റോഡും കുടിവെള്ള പൈപ്പുകളും അടക്കം പരൗംഖിലെ നാട്ടുകാരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. നാട്ടുകാരുടെ സഹായത്തോടെ പെണ്കുട്ടികൾക്കുവേണ്ടി ഹയർസെക്കൻഡറി സ്കൂൾ നിർമിച്ചതു ചെറുതല്ലാത്ത സാമൂഹിക ഇടപെടൽ കൂടിയായിരുന്നു.
വിവാദങ്ങളിൽ
ഇസ്ലാം, ക്രൈസ്തവ മതങ്ങൾ ഇന്ത്യക്ക് അന്യമാണെന്നും ഈ വിഭാഗങ്ങളിലുള്ളവർക്ക് സംവരണം നൽകേണ്ടതില്ലെന്നുമുള്ള കോവിന്ദിന്റെ പഴയ പ്രസ്താവന രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ വീണ്ടും ഉയർന്നുവന്നു.
ഗുജറാത്ത് കലാപത്തിന്റെ കരിനിഴലിൽ മോദിയെ എന്നും ശക്തിയുക്തം കോവിന്ദ് ന്യായീകരിച്ചിരുന്നു. ബിഹാർ ഗവർണറായിരിക്കെ കോവിന്ദ് ഏറെ ചർച്ച ചെയ്യപ്പെട്ടത് ബിജെപിയെ നിലംപരിശാക്കി നിതീഷ് കുമാറിന്റെ മഹാസഖ്യം അധികാരമേറ്റ ദിവസമാണ്. ലാലുപ്രസാദ് യാദവിന്റെ മകൻ തേജ്പ്രതാപ് യാദവ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ സത്യവാചകം തെറ്റായി ഉച്ചരിച്ചപ്പോൾ അത് ചൂണ്ടിക്കാട്ടി കോവിന്ദ് രണ്ടാം വട്ടവും സത്യപ്രതിജ്ഞ ചൊല്ലിപ്പിച്ചു.
സെബി മാത്യു
മോദി കൊണ്ടുവന്ന രാമനാമധാരി
01:55 AM Jul 21, 2017 | Deepika.com