രാജതുല്യം ഇൗ പദവി

01:48 AM Jul 21, 2017 | Deepika.com
ഇന്ത്യയിൽ എഴുതപ്പെട്ട ഭരണഘടനയുടെ തലവനാണ് രാഷ്‌ട്രപതി. അദ്ദേഹത്തിനു വിവേചനാധികാരമോ ഭരണാധികാരമോ ഇല്ലെന്നും ഭരണഘടനാശില്പിയായ ഡോ. അംബേദ്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിക്കു തുല്യമായ പദവി. അതുകൊണ്ടു തന്നെ രാഷ്‌ട്രപതി രാഷ്‌ട്രത്തലവനാണ്, ഭരണത്തലവനല്ലെന്നും അദ്ദേഹം വിശദമാക്കുന്നു.

ഭരണഘടനയുടെ തലവൻ രാഷ്‌ട്രപതിയാണെങ്കിലും അദ്ദേഹത്തിന്‍റെ പേരിൽ ഭരണനിർവഹണം നടത്തുന്നത് പ്രധാനമന്ത്രിയും മന്ത്രിസഭയുമാണ്. പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരവും രാഷ്‌ട്രപതിക്കാണ്. അതുകൊണ്ടു തന്നെ കേന്ദ്രസർക്കാരിന്‍റെ എല്ലാ ഭരണനിർവഹണാധികാരവും ഭരണഘടനയുടെ അനുച്ഛേദം 53 (1) പ്രകാരം രാഷ്‌ട്രപതിയിൽ നിക്ഷിപ്തമാണ്. പാർലമെന്‍റിനോട് ഉത്തരവാദിത്വമുള്ള പ്രധാനമന്ത്രിയും മന്ത്രിസഭയും യഥാവിധി പ്രവർത്തിപ്പിക്കുന്നതിലൂടെയാണ് ഈ അധികാരം രാഷ്‌ട്രപതി വിനിയോഗിക്കുന്നത്. ആവശ്യാനുസരണം ഇത് ഉദ്യോഗസ്ഥരിലൂടെ പ്രയോഗിക്കാനും രാഷ്‌ട്രപതിക്ക് അധികാരമുണ്ട്.

പരമോന്നത നിയമനങ്ങൾ

ഭരണഘടനാ തലവനായതിനാൽ സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റീസ് അടക്കമുള്ള ജഡ്ജിമാർ, സംസ്ഥാന ഗവർണർമാർ, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയ ഭരണഘടനാ പദവികളിലേക്കുള്ള നിയമനങ്ങളുടെ അധികാരവും രാഷ്‌ട്രപതിക്കാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും നോമിനേറ്റഡ് അംഗങ്ങളുടെ നിയമനവും രാഷ്‌ട്രപതിയുടെ അധികാരത്തിൽ ഉൾപ്പെടുന്നു. ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്നു മാത്രമല്ല, ഭരണഘടന അനുശാസിക്കുന്ന വിധത്തിൽത്തന്നെ അധികാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു എന്നുറപ്പ് വരുത്തേണ്ടതും രാഷ്‌ട്രപതിയുടെ ചുമതലയാണ്.

ഭരണനിർവഹണത്തിന്‍റെ ചുമതല രാഷ്‌ട്രപതിക്ക് ആയതിനാൽ സംസ്ഥാനങ്ങളിലെ ഭരണ സംവിധാനം തകർന്നാൽ സർക്കാരിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുക്കുന്നതിന് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതിക്ക് അധികാരമുണ്ട്. എന്നാൽ, ഇതു സ്വേച്ഛപരവും ഏകപക്ഷീയവുമായ രീതിയിലാകരുതെന്ന് ഭരണഘടന വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളിൽ ഭരണ തകർച്ചയുണ്ടായാലും പ്രധാനമന്ത്രിയും മന്ത്രിസഭയും യോഗം ചേർന്ന് സംസ്ഥാനത്തെ അവസ്ഥ വിശദമാക്കി നൽകുന്ന റിപ്പോർട്ടിലും രേഖാമൂലം നൽകുന്ന അപേക്ഷയിലും രാഷ്‌ട്രപതി തീരുമാനമെടുക്കണം. കേന്ദ്രസർക്കാരിന്‍റെ നിർദേശം അംഗീകരിക്കാത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ഭരണഘടനയുടെ 365-ാം അനുച്ഛേദവും രാഷ്‌ട്രപതിക്ക് അധികാരം നൽകുന്നുണ്ട്.

അധികാരം അതിരിനുള്ളിൽ

കേന്ദ്രസർക്കാരിന്‍റെ കാര്യത്തിൽ ഈ വിവേചനാധികാരം രാഷ്‌ട്രപതിക്കില്ല. ജനാധിപത്യ സംവിധാന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട വലിയ കക്ഷിക്കാണ് ഭരണനിർവഹണത്തിന്‍റെ ചുമതല. ഭരണഘടന പ്രകാരം രാഷ്‌ട്രപതി ഭരണനിർവഹണത്തിനുള്ള അധികാരം തനിക്കു വിശ്വാസയോഗ്യമായ തെരഞ്ഞെടുക്കപ്പെട്ടവർക്കു കൈമാറുന്നു. കാലാവധി പൂർത്തിയാക്കുന്നതു വരെ ഈ വിശ്വാസം നിലനിർത്തുകയല്ലാതെ, സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ള വിവേചനാധികാരം കേന്ദ്രത്തിന്‍റെ കാര്യത്തിൽ വിനിയോഗിക്കാൻ രാഷ്‌ട്രപതിക്കാവില്ല. അങ്ങനെയുള്ള അവസരങ്ങളിൽ പാർലമെന്‍റിനാണ് ഈ അധികാരം ഉപയോഗിക്കാനാവുക. പാർലമെന്‍റ് വിളിച്ചു ചേർക്കാനുള്ള അധികാരവും പിരിച്ചുവിടാനുള്ള അധികാരവും രാഷ്‌ട്രപതിയിൽ നിക്ഷിപ്തമാണ്.

ഭരണഘടനാത്തലവൻ എന്ന നിലയിൽ രാഷ്‌ട്രപതിക്ക് ചില വിവേചനാധികാരങ്ങൾ ഉണ്ടെങ്കിലും ഏകപക്ഷീയമായോ സ്വേച്ഛപരമായോ വിനിയോഗിക്കാനാവില്ല. എന്നുവച്ചാൽ, ഭരണഘടന പരിധി നിശ്ചയിച്ചിരിക്കുന്ന നാലതിരുകൾക്കുള്ളിലാണ് രാഷ്‌ട്രപതിയുടെ അധികാരങ്ങൾ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്‍റെ കാര്യത്തിലും കേന്ദ്രമന്ത്രിസഭയുടെ ശിപാർശ പ്രകാരം മാത്രമേ രാഷ്‌ട്രപതിക്ക് തീരുമാനമെടുക്കാനാവൂ. സായുധ സേനയുടെ തലവൻ രാഷ്‌ട്രപതിയാണെങ്കിലും സൈനിക നീക്കങ്ങളിൽപോലും പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. എന്നുവച്ചാൽ, ഇന്ത്യൻ രാഷ്‌ട്രപതി അമേരിക്കൻ പ്രസിഡന്‍റിനെപോലെ മുഴുവൻ അധികാരങ്ങളും കൈയാളുന്നയാളോ ബ്രിട്ടിഷ് രാജ്ഞിയെപ്പോലെ ആലങ്കാരിക സ്ഥാനം വഹിക്കുന്നയാളോ അല്ല. അദ്ദേഹം രാഷ്‌ട്രത്തിന്‍റെ സംരക്ഷകനും ഭരണഘടനയുടെ കാവൽക്കാരനുമാണ്.

നിയമം വിരൽത്തുന്പിൽ

ഭരണഘടന പ്രകാരം നിയമ നിർമാണങ്ങളുടെ അധികാരവും രാഷ്‌ട്രപതിക്കാണ്. ജനാധിപത്യ സംവിധാന പ്രകാരം നിയമ നിർമാണത്തിന്‍റെ ചുമതല പാർലമെന്‍റിനാണെങ്കിലും രാഷ്‌ട്രപതിയുടെ അംഗീകാരത്തോടെ മാത്രമേ നിയമമാകൂ. അതുകൊണ്ടു തന്നെ പാർലമെന്‍റ് പാസാക്കിയാലും ധനകാര്യ ബില്ലുകളും ഭരണഘടനാ ഭേദഗതിയും ഒഴികെയുള്ള ബില്ലുകൾ തടഞ്ഞു വയ്ക്കാനോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കാനോ ഉള്ള വിവേചനാധികാരം രാഷ്‌ട്രപതിക്കുണ്ട്. സംസ്ഥാന നിയമസഭ പാസാക്കുന്ന ചില ബില്ലുകൾക്കും രാഷ്‌ട്രപതിയുടെ അംഗീകാരം ആവശ്യമാണ്.

ഇതു മാത്രമല്ല, പാർലമെന്‍റ് സമ്മേളിക്കാത്ത അവസരങ്ങളിൽ നിയമ നിർമാണത്തിനായി ഓർഡിനൻസ് പുറത്തിറക്കാനും രാഷ്‌ട്രപതിക്ക് അധികാരമുണ്ട്. ജനാധിപത്യ വ്യവസ്ഥിതി പ്രകാരം ഭരണനിർവാഹകരായ കേന്ദ്രമന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് ഓർഡിനൻസ് പുറത്തിറക്കുക. ഇതിനു ഭരണഘടനയുടെ 123-ാം അനുച്ഛേദം രാഷ്‌ട്രപതിക്ക് അധികാരം നൽകുന്നുണ്ട്. പാർലമെന്‍റിൽ പാസാക്കാനാകാത്ത നിയമങ്ങളും ഇത്തരത്തിൽ ഓർഡിനൻസിലൂടെ നിയമമായിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഇതു നിയമമായില്ലെങ്കിൽ ഓർഡിനൻസിന്‍റെ സാധുത ഇല്ലാതാകും. ഒരു തവണ ഓർഡിനൻസായി പുറത്തിറക്കുന്നവ നിയമമാക്കാനായില്ലെങ്കിൽ അതു വീണ്ടും ഓർഡിനൻസായി പുറത്തിറക്കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, ഇത് നിയമം നിർമിക്കാനുള്ള പാർലമെന്‍റിന്‍റെ അധികാരത്തെ മറികടക്കുന്നതാണെന്ന വാദം ഓർഡിനൻസിനെതിരേ കാലങ്ങളായി നിലനിൽക്കുന്നു. പാർലമെന്‍റിൽ ചർച്ച ചെയ്ത് വോട്ടിനിട്ട് വിജയിക്കാനാകാത്ത ബില്ലുകളാണ് സർക്കാർ ഇത്തരത്തിൽ ഓർഡിനൻസിലൂടെ പുറത്തിറക്കുന്നതെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. ഇതിനായി രാഷ്‌ട്രപതിയുടെ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും കക്ഷി നേതാക്കൾ ആരോപിക്കുന്നു.

ഒരു ഓർഡിനൻസ് പുറത്തിറക്കിയാൽ അതു സംബന്ധിച്ച ബിൽ ആറ് ആഴ്ചയ്ക്കകം നിർബന്ധമായും നിയമ നിർമാതാക്കളുടെ മുന്നിലെത്തിക്കണമെന്നും അതു നിയമമാക്കണമെന്നുമാണ് ഭരണഘടനയുടെ 123, 213 വകുപ്പുകളിൽ വ്യവസ്ഥ ചെയ്യുന്നത്. നിയമനിർമാതാക്കൾ ഇതു തള്ളിയാൽ ഓർഡിനൻസ് പിൻവലിക്കുകയും വേണം. അടിയന്തര ഘട്ടങ്ങളിലും നിയമ നിർമാണ സഭകൾ ചേരാതിരിക്കുന്ന അവസരങ്ങളിലും രാഷ്‌ട്രപതിക്കും ഗവർണർക്കും ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരാൻ അധികാരമുണ്ടെങ്കിലും സമാന്തര നിയമ നിർമാണ രീതിയായി ഓർഡിനൻസിനെ കണക്കാക്കാൻ പാടില്ലെന്നും സുപ്രീംകോടതി അടുത്തിടെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഓർഡിനൻസ് തുടർക്കഥയാകുമോ?

2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ 2016 ഓഗസ്റ്റിനകമായി 22ൽ അധികം ഓർഡിനൻസുകൾ പുറത്തിറക്കി. ഇതിൽ കൂടുതലും ഒന്നിലേറെ തവണയും നാലും അഞ്ചും തവണയായതും ഉൾപ്പെട്ടിരുന്നു. ഇത്തരത്തിൽ ആവർത്തിച്ച് ഓർഡിനൻസ് പുറത്തിറക്കുന്ന നടപടിയെ പ്രണാബ് മുഖർജി എതിർത്തിരുന്നു. ഓർഡിനൻസ് പുറത്തിറക്കുന്നതിനായി കേന്ദ്രമന്ത്രിസഭ നടത്തുന്ന ശിപാർശ അംഗീകരിക്കാനും അതു തള്ളിക്കളയാനുമുള്ള വിവേചനാധികാരം രാഷ്‌ട്രപതിക്കുണ്ട്. രാജ്യസഭയിൽ ന്യൂനപക്ഷ സംഖ്യാബലമുള്ള മോദി സർക്കാരിന്‍റെ പല നീക്കങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ഓർഡിനൻസ് പാതയ്ക്ക് പ്രണാബ് മുഖർജിയുടെ ചില തീരുമാനങ്ങളും വിലങ്ങുതടിയായിട്ടുണ്ട്. പ്രണാബ് മുഖർജിക്കു ശേഷം 14-ാമത് രാഷ്ട്രപതിയായി നരേന്ദ്ര മോദി കണ്ടെത്തിയ രാംനാഥ് കോവിന്ദ് പദവിയിലെത്തുന്നതോടെ ഈ തടസം നീക്കാനാവുമെന്നും ദേശീയ രാഷ്‌ട്രീയം വിലയിരുത്തുന്നു. ഇത് ഭരണഘടനാ തത്വങ്ങൾക്കു വിഘാതമുണ്ടാക്കുമെന്നും ജനാധിപത്യ സംവിധാനങ്ങളുടെ അന്തസത്ത മലീമസമാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

രാഷ്‌ട്രപതി ഭവൻ- സമാനതകളില്ലാത്ത രമ്യഹർമ്യം

ഇന്ത്യൻ രാഷ്‌ട്രപതിയുടെ ഒൗദ്യോഗിക വസതിയാണു രാഷ്‌ട്രപതിഭവൻ. ന്യൂഡൽഹിയിലെ റെയ്സീന കുന്നിൽ 33 ഏക്കറിലാണ് അതു സ്ഥിതി ചെയ്യുന്നത്. എച്ച് ആകൃതിയിൽ 200,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഇൗ മനോഹര സൗധം ഇന്ത്യയുടെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. നാലു നിലകളിലായി 340 മുറികളുണ്ട്. രണ്ടര കിലോമീറ്ററോളം ഇടനാഴികൾ തന്നെയുണ്ട് ഇതിനുള്ളിൽ. 19 ഏക്കറുള്ള മനോഹരമായ ഉദ്യാനവും ഉണ്ട്.1931 ജനുവരി 23ന് വെെസ്രോയ് ഇർവിൻ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്‌ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്‌ട്രപതി ഭവനത്തിനു തന്നെയാണ്. 17 വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കിയ ഈ മന്ദിരത്തിന്‍റെ നിർമാണച്ചെലവ് 140 ലക്ഷം രൂപയായിരുന്നു. സർ എഡ്വിൻ ലുട്യൻസും ഹെർബർട്ട് ബേക്കറുമായിരുന്നു രൂപകൽപന ചെയ്തത്. രാഷ്‌ട്രപതി ഭവനുള്ളിലെ ചെറിയ മന്ദിരത്തിലാണ് രാഷ്‌ട്രപതി താമസിക്കുന്നത്. പ്രധാന മന്ദിരത്തിൽ അതിഥികളെ സ്വീകരിക്കുകയാണു പതിവ്.

‌ഇതിനു പുറമേ രാഷ്‌ട്രപതിക്ക് താമസിക്കാൻ പൂർണമായും മരത്തിൽ നിർമിച്ച മന്ദിരമാണ് സിംലയിലെ മഷോർബയിലുള്ളത്. ഹൈദരാബാദിലുള്ള വസതി രാഷ്‌ട്രപതി നിലയം എന്നാണറിയപ്പെടുന്നത്. 11 മുറികളുള്ള ഈ കെട്ടിടം ഹൈദരാബാദ് നൈസാമിന്‍റെ കൈയിൽനിന്നും സർക്കാർ ഏറ്റെടുത്തതാണ്.

രാംനാഥ് കോവിന്ദ് ഇനി

ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ പ്രഥമപൗരൻ. രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മേൽവിലാസത്തിന് ഉടമ. ഒന്നരലക്ഷം രൂപ ശന്പളം, അതും നികുതിയില്ലാതെ. രാഷ്‌ട്രപതിയുടെ ശന്പളം ഉടൻ തന്നെ അഞ്ചു ലക്ഷം രൂപയാക്കി ഉയർത്താനും ശിപാർശയുണ്ട്. രാഷ്‌ട്രത്തിന്‍റെ അഭിമാനമുഹൂർത്തങ്ങൾക്ക് സാക്ഷി. ഡൽഹിയിലെ താമസം വിരസമാകുന്പോൾ സിംലയിലും ഹൈദരാബാദിലും വസതികൾ. 200ൽ അധികം അകന്പടി ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും. ആലങ്കാരികതകൾ ഏറെയുള്ള പദവിയിലേക്കാണ് രാംനാഥ് കോവിന്ദ് കാൽവയ്ക്കുന്നത്.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ട്നില വർഷങ്ങളിലൂടെ

സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട്മൂല്യം

2017
രാംനാഥ് കോവിന്ദ് 702044
മീരാകുമാർ 367314

2012
പ്രണാബ് മുഖർജി 713763
പി.എ. സാംഗ്‌മ 145848

2007
പ്രതിഭാ പാട്ടീൽ 638116
ബി.എസ്. ഷെഖാവത്ത് 331306

2002
എ.പി.ജെ. അബ്ദുൾകലാം 922884
ലക്ഷ്മി സെഗാൾ 107366

1997
കെ.ആർ. നാരായണൻ 956290
ടി.എൻ. ശേഷൻ 50631

1992
ശങ്കർദയാൽ ശർമ 675864
ജി.ജി. സ്വെൽ 346485

1987
ആർ. വെങ്കട്ടരാമൻ 740148
വി.ആർ. കൃഷ്ണയ്യർ 281550

1982
സെയിൽസിംഗ് 754113
എച്ച്.ആർ. ഖന്ന 282685

1977
മത്സരമില്ലാതെ
എൻ. സഞ്ജീവറെഡ്ഡി

1974
ഫക്രുദീൻ അലി അഹമ്മദ് 765587
തൃദീബ് ചൗധരി 189196

1969
വി.വി. ഗിരി 420077
എൻ. സഞ്ജീവറെഡ്ഡി 405427
സി.ഡി. ദേശ്മുഖ് 112769
(ഈ തെരഞ്ഞെടുപ്പിൽ രണ്ടു
റൗണ്ട് വോട്ടെണ്ണൽ വേണ്ടിവന്നു)

1967
ഡോ. സക്കീർ ഹുസൈൻ 471244
കെ. സുബ്ബറാവു 363971

1962
ഡോ. എസ്. രാധാകൃഷ്ണൻ 553067
ചൗധരി ഹരിറാം 6341
വൈ.പി. തൃശൂലിയ 3537

1957
ഡോ. രാജേന്ദ്രപ്രസാദ് 459698
ചൗധരിഹരിറാം 2672
നഗേന്ദ്ര നാരായൺദാസ് 2000

1952
ഡോ. രാജേന്ദ്രപ്രസാദ് 507,400
കെ.ടി. ഷാ 92,827


ജിജി ലൂക്കോസ്