ന്യൂഡൽഹി: ഡോക ലായിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഇന്ത്യ നിലപാട് മയപ്പെടുത്തി. നയതന്ത്രതലത്തിൽ സമാധാനപരമായ പരിഹാരമാണ് കണ്ടെത്തേണ്ടത്. അഭിപ്രായവ്യത്യാസങ്ങൾ തർക്കമായി മാറരുതെന്നു വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാൽ ബാഗ്ലെ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഭൂട്ടാൻ സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
ചൈനയുമായുള്ള അതിർത്തിപ്രശ്നം പരിഹരിക്കുന്നതിനു സമാധാനപരമായ സമീപനം എന്നതാണ് ഇന്ത്യയുടെ നിലപാട്. കസാക്കിസ്ഥാൻ തലസ്ഥാനമായ അസ്താനയിൽ ജൂണിൽ നടന്ന ഷാംഗ്ഹായി കോ-ഓപ്പറേഷൻ ഓർഗസൈനേഷൻ (എസ്സിഒ) യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരവാദപ്പെട്ട ശക്തികളും വ്യക്തികളുമെല്ലാം പ്രശ്നങ്ങൾക്കു സമാധാനപരമായി പരിഹാരം കാണാനാണു ശ്രമിക്കേണ്ടത്. മറ്റേതെങ്കിലും രാജ്യവുമായി ഈ പ്രശ്നം സംസാരിച്ചോ എന്ന ചോദ്യത്തിന്, സങ്കീർണമായ പ്രശ്നങ്ങളിലെ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് വിശദീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബ്രിക്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനായി 27 നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബെയ്ജിംഗിലെത്തുമെന്നും ബാഗ്ലെ പറഞ്ഞു.
ഡോക ലാ: അഭിപ്രായവ്യത്യാസം തർക്കമാക്കരുതെന്നു വിദേശകാര്യ മന്ത്രാലയം
01:48 AM Jul 21, 2017 | Deepika.com