ന്യൂഡൽഹി: രാജ്യത്തു പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിലും ആൾക്കൂട്ടങ്ങളുടെ കൊലപാതകങ്ങളിലും ബിജെപിയും സംഘപരിവാറും ഉൾപ്പെട്ടിട്ടുണ്ടെന്നു പ്രതിപക്ഷം. പശുവിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ സംബന്ധിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണു ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കുമെതിരേ രൂക്ഷ വിമർശനം നടത്തിയത്.
സമാന സംഭവങ്ങൾ മുൻപും നടന്നിട്ടുണ്ട്. എന്നാൽ, അത് വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലായിരുന്നു. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ ഭരണകക്ഷി അംഗങ്ങളും സംഘപരിവാർ അനുകൂലികളും ഉൾപ്പട്ടവയാണ്. സർക്കാർ അക്രമികളെ സംരക്ഷിക്കു ന്ന നയമാണു സ്വീകരിക്കുന്നത്. അക്രമികളെ അഴിച്ചു വിട്ടിരിക്കുകയാണെന്നും ഗുലാം നബി ആരോപിച്ചു. സർക്കാർ പ്രസ്താവനകൾ മാത്രം ഇറക്കിക്കൊണ്ടിരിക്കുന്നു. ഇത് രാഷ്ട്രീയ മുതലെടുപ്പാണ്. അക്രമ സംഭവങ്ങളിലെ പ്രതികൾ ആരും തന്നെ ജയിലിൽ ആകാത്തത് എന്തു കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ജാർഖണ്ഡ് ആൾക്കൂട്ട കൊലപാതകങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. വാട്സ് ആപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയാണ് കൊലയ്ക്ക് ആഹ്വാനം നൽകുന്നത്. ഇത്രയും ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഭരണപക്ഷത്തു നിന്നും ഒരിടപെടലും ഉണ്ടാകാത്തതിൽ ഗുലാം നബി അത്ഭുതം പ്രകടിപ്പിച്ചു. ഏറ്റവും അടുത്തു നടന്ന ജുനൈദിന്റെ കൊലപാതകം മുതൽ പിന്നോട്ട് ദാദ്രിയിലെ ആഖ്ലാക്കിന്റെ കൊലപാതകം വരെയുള്ള സംഭവങ്ങൾ ഗുലാം നബി ഉന്നയിച്ചു. ജമ്മു കാഷ്മീരിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ അയൂബ് പണ്ഡിറ്റിന്റെ വിഷയവും ഗുലാം നബി സഭയിൽ ചൂണ്ടിക്കാട്ടി.
ഇത് വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമല്ല. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പോരാട്ടമല്ല. ഉയർന്ന ജാതിക്കാരും ദളിതരും തമ്മിലുള്ള പോരാട്ടമല്ല. ഇത് രാജ്യത്ത് മനുഷ്വത്വം നിലനിർത്തുന്നതിനു വേണ്ടിയുള്ള പോരാട്ടമാണെന്നും ഗുലാം നബി വ്യക്തമാക്കി. വോട്ടിനുവേണ്ടി രാജ്യത്തെ വിഭജിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
അക്രമങ്ങൾക്ക് മതപരിവേഷം നൽകാൻ ശ്രമിക്കരുതെന്നാണ് പാർലമെന്ററികാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞത്. ആക്രമങ്ങൾക്കു നേതൃത്വം നൽകിയ ആരെങ്കിലും തങ്ങൾ ഗോരക്ഷകരാണെന്നു വ്യക്തമാക്കുന്ന എന്തെങ്കിലും ബോർഡുകൾ വഹിച്ചിരുന്നില്ല.
അക്രമ സംഭവങ്ങളിൽ സർക്കാർ നടപടിയെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതിനായി ജുനൈദിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റു ചെയ്ത കാര്യമാണു മന്ത്രി ഉയർത്തിക്കാട്ടിയത്. പ്രതിപക്ഷം വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണു മന്ത്രി പറഞ്ഞത്. രാജ്യസഭയിൽ ഇന്നലെ ചോദ്യോത്തര വേളയിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഉച്ചയ്ക്കുശേഷം പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണു ചർച്ചയ്ക്കു തുടക്കമിട്ടത്.
അതീവ ഗൗരവമുള്ള വിഷയത്തിൽ ചർച്ച നടക്കുന്പോൾ ആഭ്യന്തരമന്ത്രാലയത്തെ പ്രതിനിധീകരിച്ച് ആരും സഭയിൽ ഇല്ലാത്തതിനെ ഗുലാം നബി ആസാദും മറ്റു പ്രതിപക്ഷ അംഗങ്ങളും ചോദ്യം ചെയ്തു. അസുഖം മൂലം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എത്തിയിരുന്നില്ല. സഹമന്ത്രിമാരെ ചുമതലപ്പെടുത്താതിരുന്നതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു.
സർക്കാർ തങ്ങളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നില്ലെങ്കിൽ ജി20 സമ്മേളനത്തിന്റെയോ അമേരിക്കയുടേയോ അന്താരാഷ്ട്ര മാധ്യമങ്ങളുടേയോ അഭിപ്രായം കണക്കിലെടുത്തെങ്കിലും ഒരു ഹിന്ദുത്വ രാഷ്ട്രത്തിലേക്കു നീങ്ങാതിരിക്കണം എന്ന് സിപിഎമ്മിലെ സീതാ റാം യെച്ചൂരി പറഞ്ഞു.
രാജ്യത്തു സാന്പത്തികമായും സാമൂഹികമായി ഭീകരാവസ്ഥയാണു നിലനിൽക്കുന്നതെന്ന് തൃണമൂൽ കോണ്ഗ്രസിലെ ഡെറിക് ഒബ്രിയൻ ആരോപിച്ചു. ദുർബല വിഭാഗങ്ങൾക്കു പുറമേ പത്രപ്രവർത്തകരും പല തരത്തിലുള്ള അക്രമങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കുന്നു: ഒബ്രിയൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ രാഷ്ട്രീയവിരോധത്തിനു മുന്നിൽ തല കുനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുനിന്നു മനുഷ്യത്വം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് സ്വപൻ ദാസ് ഗുപ്ത പറഞ്ഞു. ബീഫ് എന്നത് രാജ്യത്ത് ഏറ്റവും വലിയ വൈകാരിക വിഷയമായി മാറിക്കഴിഞ്ഞു. രാജ്യത്ത് ഇത്തരം അക്രമങ്ങളെ എങ്ങനെ അമർച്ച ചെയ്യാമെന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങൾ ഭീകരതയ്ക്കു തുല്യമാണെന്നാണ് എൻസിപിയിലെ നേതാവ് മജീദ് മേമൻ പറഞ്ഞത്. മുസ്ലിംകളെയും ദളിതുകളെയും കൊല്ലുന്നതു വഴി ഗോ സംരക്ഷണം എന്നത് ഭയപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ടെന്നു ബിജെഡിയിലെ നേതാവ് ദിലീപ് കുമാർ പറഞ്ഞു. അക്രമങ്ങൾ തടയുന്നതിനായി മനുഷ്യ ദുരന്ത നിവാരണ സേന രൂപീകരിക്കണമെന്ന് എഐഎഡിഎംകെ യിലെ വിജില സത്യനാഥ് നിർദേശിച്ചു.
സെബി മാത്യു
പശുസംരക്ഷണവും കൊലപാതകങ്ങളും: ബിജെപിക്കും സംഘപരിവാറിനുമെതിരേ രൂക്ഷവിമർശനം ഉയർത്തി പ്രതിപക്ഷം
01:42 AM Jul 20, 2017 | Deepika.com