ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ ചൈനയെ കടന്നാക്രമിച്ച് മുൻ പ്രതിരോധമന്ത്രി മുലായം സിംഗ്. പാക്കിസ്ഥാന്റെ സഹായത്തോടെ ഇന്ത്യയെ ആക്രമിക്കാൻ ചൈന സർവസജ്ജമായിരിക്കുന്നുവെന്നു മുലായം പറഞ്ഞു. ഇതു പ്രതിരോധിക്കാൻ ഏതെല്ലാം മുൻകരുതലുകളാണ് എടുത്തിരിക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും സമാജ്വാദി പാർട്ടി നേതാവ് ആവശ്യപ്പെട്ടു. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സർക്കാർ നിലകൊള്ളണമെന്നും അദ്ദേഹം നിർദേശിച്ചു.
സിക്കിം അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ മുഖാമുഖം തുടരുന്നതിനിടെയാണു മുൻ പ്രതിരോധമന്ത്രി പ്രശ്നം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പാക് അധിനിവേശ കാഷ്മീരിലെ പാക് സൈനികക്യാന്പുകളിൽ ചൈനീസ് സേനാംഗങ്ങളെ കാണാം.അവിടെ ചൈന റോഡ് നിർമിക്കുകയും ചെയ്തിട്ടുണ്ട്. ചൈന ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയാണ്. എന്നാൽ സർക്കാർ എന്താണ് ചെയ്തത്? മുലായം സംശയം പ്രകടിപ്പിച്ചു. ഇന്ത്യയെ ലക്ഷ്യമാക്കി പാക്കിസ്ഥാനിൽ ചൈന ആണവായുധങ്ങൾ എത്തിച്ചിരിക്കുകയാണ്. ടിബറ്റ് പ്രശ്നത്തിൽ കോൺഗ്രസിലെ പ്രബലൻ വലിയ പിഴവാണു വരുത്തിയതെന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരെടുത്തുപറയാതെ മുലായം ആരോപിച്ചു.
ആ നിലപാടിനെ അന്നേ താൻ എതിർത്തിരുന്നു. ദലൈലാമ ഉൾപ്പെടെ ടിബറ്റൻ നേതാവ് എല്ലായ്പ്പോഴും ഇന്ത്യയെ പിന്താങ്ങിയിട്ടുണ്ട്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്താങ്ങുന്നതിനുള്ള സമയം എത്തിയിരിക്കുകയാണെന്നും മുലായം പറഞ്ഞു.
ലോക്സഭയിൽ ചൈനയെ കടന്നാക്രമിച്ച് മുലായം
01:42 AM Jul 20, 2017 | Deepika.com