ന്യൂഡൽഹി: റബർ ബോർഡിന്റെ ആസ്ഥാനം കേരളത്തിൽ നിന്നു മാറ്റില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. ആന്റോ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി രേഖാമൂലമാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ചെലവുചുരുക്കലിന്റെ ഭാഗമായി റബർ ബോർഡിന്റെ കേരളത്തിൽ പ്രവർത്തിക്കുന്ന 26 ഫീൽഡ് ഓഫീസുകൾ മാറ്റിസ്ഥാപിക്കുകയോ മറ്റ് ഫീൽഡ് ഓഫീസുകളിലോ മേഖലാ കാര്യാലയങ്ങളിലോ ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ടെ ന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഫീൽഡ് ഓഫീസുകൾ മാറ്റി സ്ഥാപിച്ചെങ്കിലും അവയുടെ സേവനം അവ മുന്പ് പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളിൽ തുടർന്നും ലഭിക്കും. കേരളത്തിലെ 111 ഫീൽഡ് ഓഫീസുകളടക്കം 157 ഓഫീസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റബർ ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നത്. നഗരവത്കരണം മൂലം റബർകൃഷി ഗണ്യമായി ചുരുങ്ങിയതുമൂലമാണ് എറണാകുളത്ത് പ്രവർത്തിച്ചിരുന്ന റബർ ബോർഡിന്റെ മേഖലാ കാര്യാലയം മൂവാറ്റുപുഴയിലെ മേഖലാ കാര്യാലയത്തിൽ ലയിപ്പിച്ചത്. മേഖലാ കാര്യാലയങ്ങൾ അടച്ചുപൂട്ടിയ കോട്ടയത്തും കോതമംഗലത്തും റബർ വികസന കാര്യാലയങ്ങൾ സ്ഥാപിച്ചതായും കേന്ദ്രമന്ത്രി വിശദമാക്കി.
റബർ ബോർഡിന്റെ മേഖല ഓഫീസുകൾ ഇല്ലാതാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് പി.കെ. ശ്രീമതി ചട്ടം 377 പ്രകാരം ലോക്സഭയിൽ ആവശ്യപ്പെട്ടു.
റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്നു കേന്ദ്രമന്ത്രി
01:19 AM Jul 19, 2017 | Deepika.com