പാറ്റ്ന: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരേ സിബിഐ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഉടലെടുത്ത ഭിന്നിപ്പ് ബിഹാറിലെ വിശാല സഖ്യത്തെ ഉലയ്ക്കുന്നു.
തേജസ്വി യാദവിന്റെ കാര്യത്തിൽ അച്ഛൻ ലാലു തന്നെ ഒരു തീരുമാനം എടുക്കണമെന്നാണ് ജെഡി-യു വക്താവ് സഞ്ജയ് സിംഗ് ഇന്നലെ ആവശ്യപ്പെട്ടത്. അഴിമതിക്കാർ തന്റെ മന്ത്രിസഭയിൽ തുടരാൻ മുഖ്യമന്ത്രി നിതീഷ്കുമാർ അനുവദിക്കില്ലെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഇത് അംഗീകരിക്കാൻ ആർജെഡി തയാറാകുന്നില്ല.
റെയിൽവേ ഹോട്ടലുകൾക്കായുള്ള ടെൻഡർ വിളിച്ചതിൽ അഴിമതിയുണ്ടെന്ന കേസിലാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. അഴിമതിക്കാരെ തന്റെ മന്ത്രിസഭയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണു മുഖ്യമന്ത്രിയും ജെഡി-യു നേതാവുമായ നിതീഷ് കുമാറിന്റെ നിലപാട്.
എന്നാൽ രാജിക്കാര്യം നടക്കില്ലെന്ന് ആർജെഡി ആവർത്തിച്ചു വ്യക്തമാക്കി. ഇരു പാർട്ടികളും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തിൽ വിശാല സഖ്യം തകരുമോയെന്ന ആശങ്കയും പാർട്ടികൾക്കുള്ളിൽ ഉയരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിക്കാതിരുന്നതിൽ വിശാല സഖ്യരൂപീകരണം വലിയ പങ്കുവഹിച്ചിരുന്നു.
തേജസ്വിയുടെ രാജിയെച്ചൊല്ലി ബിഹാറിലെ വിശാലസഖ്യം ഉലയുന്നു
01:18 AM Jul 19, 2017 | Deepika.com