ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥയിൽ ചൈന അസാധാരണമായ ആക്രമണോത്സുകത കാണിക്കുന്നതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ. പ്രശ്നപരിഹാരത്തിന് ഇന്ത്യ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നു വിദേശകാര്യത്തിനായുള്ള പാർലമെന്ററി കമ്മിറ്റിയിൽ ജയശങ്കർ പറഞ്ഞു.
ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക് ലായിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മീറ്ററുകൾ അകലത്തിൽ നിലയുറപ്പിച്ചിട്ട് ഒരുമാസം കഴിഞ്ഞു. 1962-നു ശേഷം ഇത്ര നീണ്ട സംഘർഷാന്തരീക്ഷം അതിർത്തിയിൽ ഉണ്ടായിട്ടില്ല. ഇന്ത്യ നിരുപാധികം പിന്മാറണം, അല്ലെങ്കിൽയുദ്ധ ത്തിനു തയാറാകേണ്ടിവരും എന്നാണ് ചൈനയുടെ പരസ്യനിലപാട്. ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് ഇന്നലെ എഴുതിയത് പരമാധികാരം സംരക്ഷിക്കാനായി യുദ്ധത്തിനിറങ്ങാൻ ചൈനയ്ക്കു പേടിയില്ല എന്നാണ്. കൈവശരേഖ വരെയുള്ള ഭൂമി മുഴുവൻ ഇന്ത്യയുടേതാണെന്ന് ചൈന അംഗീകരിക്കുന്നില്ലെന്നും അതിൽ പറഞ്ഞു.
ഇങ്ങനെ ചൈന യുദ്ധഭീഷണി മുഴക്കുകയാണെങ്കിലും നയതന്ത്ര പരിഹാരമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നു വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഭൂട്ടാന്റെ വകയായ ഡോകലായിൽ ചൈന റോഡ് നിർമിക്കുന്നതിനെ കഴിഞ്ഞമാസം 16-ന് ഇന്ത്യ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. അവിടെ ചൈന റോഡ് നിർമിക്കുന്നത് സിലാഗുരിയിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ ഗതാഗതത്തിനു ഭീഷണിയാകും. അതിനാലാണ് ചൈനീസ് സാന്നിധ്യത്തെ ഇന്ത്യ ചെറുക്കുന്നത്.
ചൈന ആക്രമണോത്സുകത കാണിക്കുന്നെന്ന് ഇന്ത്യ
01:00 AM Jul 19, 2017 | Deepika.com