ന്യൂഡൽഹി: പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ നടപടിയെടുക്കേണ്ടതു സംസ്ഥാന സർക്കാരുകളാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം കേസുകളിൽ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെ ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി.
പശുവിന്റെ പേരിൽ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളിലും നിർബന്ധമായും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടണ്ട്. കാലിക്കച്ചവടക്കാർ, ബീഫ് കഴിക്കുന്നവർ, മുസ്ലിംകൾ, ദളിത് വിഭാഗങ്ങൾ, ക്ഷീര കർഷകർ എന്നിവർക്ക് നേർക്കുണ്ടാകുന്ന അക്രമങ്ങളിൽ നടപടിയെടുക്കേണ്ട ഉത്തരവാദിത്വം ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സർക്കാരുകൾക്കാണെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ പറഞ്ഞത്.
ഈ വിഷയത്തിൽ കോണ്ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്, തൃണമൂൽ കോണ്ഗ്രസ് എംപി കല്യാണ് ബാനർജി എന്നിവരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
പശുസംരക്ഷണത്തിന്റെ പേരിൽ ഉണ്ടാകുന്ന അക്രമങ്ങളിൽ നിർബന്ധമായും എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരു കോപ്പി ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെ ന്നും മന്ത്രി വ്യക്തമാക്കി. പശുവിന്റെ പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞിരുന്നു.
പശുവിന്റെ പേരിൽ അക്രമങ്ങൾ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങൾ: കേന്ദ്രം
01:00 AM Jul 19, 2017 | Deepika.com