ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെുപ്പിൽ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിന്റെ വിജയം ഉറപ്പാക്കി ഇന്നലെ വൈകുന്നേരം വോട്ടെടുപ്പ് പൂർത്തിയായി. പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാർ രാഷ്ട്രീയമായി നല്ല മത്സരം കാഴ്ചവച്ചു. 99 ശതമാനം പോളിംഗ് നടന്നു. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ കക്ഷികൾക്കു പുറമെ ജെഡി-യു, എഡിഎംകെ, ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോണ്‍ഗ്രസ് തുടങ്ങിയ പാർട്ടികളും യുപിയിലും ത്രിപുരയിലും അടക്കം പ്രതിപക്ഷത്തെ വിമതരും കോവിന്ദിന് വോട്ടു ചെയ്തു. ഇതേസമയം, പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് കോണ്‍ഗ്രസിനു പുറമെ ഇടതുപാർട്ടികൾ, തൃണമൂൽ കോണ്‍ഗ്രസ്, എൻസിപി, ബിഎസ്പി, എസ്പി, നാഷണൽ കോണ്‍ഫറൻസ്,ജെഡിഎസ്, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്-എം, ആർഎസ്പി തുടങ്ങി 16 കക്ഷികൾ വോട്ട് ചെയ്തു. ആം ആദ്മി പാർട്ടിയും മീരാ കുമാറിനു വോട്ട് ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
ജെഡിയു നേതാവും എംപിയുമായ ശരത് യാദവും എംപി വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ള കേരളത്തിലെ ജെഡി-യുവും മീരാ കുമാറിനാണ് വോട്ടു ചെയ്തത്. രാജ്യത്തെ മുഴുവൻ എംഎൽഎമാരും വോട്ട് ചെയ്തു. എന്നാൽ നാല് എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സമാജ്‍വാദിയിലെയും എഎപിയിലെയും വിമതരാണ് ഇവരെന്നാണു സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ പാർലമെന്റ് മന്ദിരത്തിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു. ഗുജറാത്ത് എംഎൽഎയായ ബിജെപി അധ്യക്ഷൻ അമിത് ഷായും പാർലമെന്റിലെത്തിയാണു വോട്ട് ചെയ്തത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ഉച്ചയോടെ കോണ്‍ഗ്രസ് എംപിമാരോടൊപ്പം എത്തി വോട്ടു ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ പ്രതിപക്ഷം യോജിച്ചു പോരാടുമെന്ന് എ.കെ.ആന്റണി പറഞ്ഞു.
ഇതേസമയം, യുപിയിൽ അഖിലേഷ് യാദവിന്റെ നിർദേശത്തിനു വിരുദ്ധമായി താനും പത്തിലേറെ എസ്പി എംഎൽഎമാരും കോവിന്ദിനാണ് വോട്ടു ചെയ്തതെന്ന് മുതിർന്ന നേതാവ് ശിവ്പാൽ യാദവ് അറിയിച്ചു. മുലായവും കോവിന്ദിനു വോട്ട് ചെയ്തതായാണ് സൂചന. എന്നാൽ, എസ്പിയുടെ എല്ലാ എംപിമാരും 47 എംഎൽഎമാരും കൂട്ടായി മീരാ കുമാറിന് വോട്ട് ചെയ്തെന്ന് യുപിയിലെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി അവകാശപ്പെട്ടു. ബിഎസ്പിയുടെ എല്ലാ എംപിമാരും എംഎൽഎമാരും മീരാ കുമാറിന് വോട്ടു ചെയ്തെന്ന് ബിഎസ്പി നേതാക്കൾ പറഞ്ഞു. എൻസിപിയിലെ ചിലർ കൂറുമാറിയെന്ന റിപ്പോർട്ടുകൾ ശരത് പവാർ നിഷേധിച്ചു.
ബംഗാളിൽ തൃണമൂൽ, ഗൂർഖ സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ജിജെഎം എംഎൽഎമാരും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നതൊഴിച്ചാൽ പൊതുവേ സമാധാനപരമായിരുന്നു പോളിംഗ്.
തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയ പേന കൊണ്ടാണ് എംപിമാരും എംഎൽഎമാരും വോട്ടു ചെയ്തത്. ആകെ 776 എംപിമാരും 4,120 എംഎൽഎമാരുമാണ് വോട്ട് ചെയ്തത്. എല്ലാ വോട്ടുകളും ഡൽഹിയിലെത്തിച്ച ശേഷമാകും വോട്ടെണ്ണൽ.
രാംനാഥ് കോവിന്ദിന്റെ വിജയം ഉറപ്പായി
01:40 AM Jul 18, 2017 | Deepika.com