ജമ്മു/ശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാനും പെൺകുട്ടിയും കൊല്ലപ്പെട്ടു. രജൗരി സെക്ടറിലുണ്ടായ ആക്രമണത്തിൽ നായിക് മുദാസർ അഹമ്മദാണു വീരമൃത്യു വരിച്ചത്. ബങ്കറിൽ മോർട്ടാർ ഷെൽ പതിച്ചതിനെത്തുടർന്നു ഗുരുതരമായി പരിക്കേറ്റ മുദാസർ മരണത്തിനു കീഴടങ്ങി. മുപ്പത്തിയേഴുകാരനായ മുദാസർ ഡച്ചു സ്വദേശിയാണ്.
ബരോടി മേഖലയിൽ ഇന്നലെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒന്‍പതുകാരി സജാദ ഹൗസർ കൊല്ലപ്പെട്ടു. ബാലാകോട്ട്, മൻജാകോട്ട്, ബരോടി മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ പാക് സൈന്യം കനത്ത മോർട്ടാർ ആക്രമണത്തിൽ രണ്ടു സാധാരണക്കാർക്കും ഒരു ജവാനും പരിക്കേറ്റു.
ബാലാകോട്ട്, മൻജാകോട്ട് സെക്ടറുകളിലെ എല്ലാ സ്കൂളുകളും അടച്ചു. പാക്കിസ്ഥാന്റെ കനത്ത ഷെല്ലിംഗിന്റെ പശ്ചാത്തലത്തിൽ വീടിനു പുറത്തേക്കിറങ്ങരുതെന്നു ഗ്രാമവാസികൾക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ ഉറിയിലും ഇന്നലെ വൈകുന്നേരം പാക്കിസ്ഥാൻ ആക്രമണം നടത്തി. ജൂലൈയിൽ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ നാലു ജവാന്മാർ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു.
പാക് വെടിവയ്പിൽ ജവാനു വീരമൃത്യു; പെൺകുട്ടി കൊല്ലപ്പെട്ടു
01:40 AM Jul 18, 2017 | Deepika.com