ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘനമുണ്ടായാൽ തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും തങ്ങൾക്കുണ്ടെന്നു പാക്കിസ്ഥാനു മറുപടി നല്കി ഇന്ത്യ. ഇന്ത്യൻ ഡിജിഎംഒ(ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്)ലഫ്. ജനറൽ എ.കെ. ഭട്ട്പാക് ഡിജിഎംഒ മേജർ ജനറൽ സഹീർ ഷംഷാദ് മിർസയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മുകാഷ്മീർ അതിർത്തിയിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യയുടെ നിലപാട് പൂർണമായും ആത്മാർഥമാണെന്നും ലഫ്. ജനറൽ ഭട്ട് പറഞ്ഞു. പാക് പട്ടാളം പൂഞ്ചിലും രജൗറിയിലും മോർട്ടാർ ആക്രമണം നടത്തി ഒരു ജവാനെയും ഒന്പതു വയസുകാരിയെയും കൊലപ്പെടുത്തി മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു ഹോട്ട്ലൈനിലൂടെ സംഭാഷണം. പാക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ വിളിക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യം പാക് അധീന കാഷ്മീരിലെ അത്മുഖാം മേഖലയിൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാലു സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി പാക് സൈനിക മേധാവി പറഞ്ഞി രുന്നു. പാക് പട്ടാളക്കാരെ ഇന്ത്യ ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആദ്യം വെടിനിർത്തൽ കരാർ ലംഘിച്ചത് നിങ്ങളുടെ സൈന്യമാണെന്ന് ലഫ്. ജനറൽ ഭട്ട് പാക് പ്രതിനിധിയെ ഓർമിപ്പിച്ചു.
പാക്കിസ്ഥാനു മറുപടി നല്കി ഇന്ത്യ
01:40 AM Jul 18, 2017 | Deepika.com