ന്യൂഡൽഹി: കവർന്നെടുത്ത തൊണ്ടി മുതലിൽ നിന്നും നല്ലൊരു പങ്ക് കൈയയച്ചു ദാനം ചെയ്യും. അങ്ങനെയാണ് കഥയറിയാതെ ഇർഫാൻ എന്ന നല്ല കള്ളന്റെ നന്മകൾക്ക് ഒരു ഗ്രാമം മുഴുവൻ ദൃക്സാക്ഷികളായത്. ബിഹാറിൽ ഒരു കായംകുളം ഉണ്ടെങ്കിൽ അവിടുത്തെ കൊച്ചുണ്ണിയാണ് ഇർഫാൻ.
ബിഹാറിലെ പുപ്രി ഗ്രാമത്തിൽ ഇർഫാൻ എന്ന ഇരുപത്തി യേഴുകാരൻ അറിയപ്പെടുന്നത് നിലയും വിലയുമുള്ള ഒരു സാമൂഹ്യ പ്രവർത്തകനായിട്ടാണ്. പാവപ്പെട്ടവർക്ക് വേണ്ടി സ്വന്തം പോക്കറ്റിൽനിന്നു പണം ചെലവാക്കി ആരോഗ്യ ക്യാന്പുകൾ സംഘടിപ്പിക്കുന്നു. പട്ടിണി കിടക്കുന്നവർക്കു ഭക്ഷണം നൽകുന്നു. ഈ ചെറുപ്പക്കാരന്റെ കാരുണ്യം ഒന്നു കൊണ്ടു മാത്രമാണ് ഗ്രാമത്തിലെ എട്ടു ദരിദ്ര കുടുംബങ്ങളിലെ പെണ്കുട്ടികളുടെ വിവാഹം നടന്നത്.
മോഷണത്തിൽ തന്നെ ഇർഫാൻ ഏറെയും കൈവച്ചിരിക്കുന്നത് വില കൂടിയ വാച്ചുകളിലാണ്. അഞ്ചാം ക്ലാസിൽ പഠിപ്പു നിർത്തിയ ഇർഫാന് ആഡംബര കാറുകളോടും വലിയ കന്പമാണ്. ഈ ആഡംബര മോഹങ്ങളിലൂടെ ഇർഫാൻ ഡൽഹിയിൽ മാത്രം പന്ത്രണ്ടു മോഷണക്കേസുകളിലെ പ്രതിയാണ്. ഒരിക്കൽ ഡൽഹിയിലെ ഒരു ബാറിൽ തന്റെ ഇഷ്ടഗാനം ഒരു വട്ടം കൂടി കേൾക്കാൻ മാത്രം ഇർഫാൻ ബാർ മാനേജർക്കു നേരെ എടുത്തു വീശിയത് പതിനായിരം രൂപയാണ്.
കഴിഞ്ഞ ജൂലൈ ആറിനു ഡൽഹി പോലീസ് ബിഹാറിലെ ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്യുന്പോൾ ഒരു പുതുപുത്തൻ റോളക്സ് വാച്ച് കൈയിൽ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ഡൽഹി ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഒരു ബംഗ്ലാവിൽനിന്നു മോഷ്ടിച്ചതാണിത്. ഇതുവരെ മോഷ്ടിച്ചതിൽനിന്നു വിലകൂടിയ വാച്ചുകളും ആഭരണങ്ങളും വിറ്റ് അടുത്തയിടെയാണ് ഒരു ഹോണ്ട സിവിക് കാർ വാങ്ങിയത്. ഇർഫാന്റെ കൈയിൽനിന്നു വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങിയിരുന്ന ധർമേന്ദർ എന്ന വ്യാപാരിയും പോലീസ് പിടിയിലായിട്ടുണ്ട്.
ഇർഫാനെ അന്വേഷിച്ച് ഡൽഹി പോലീസ് വന്നപ്പോൾ ഗ്രാമവാസികൾക്ക് അന്പരപ്പായിരുന്നു. ഇർഫാൻ അവരുടെയിടയിൽ ഉജാല ബാബു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവരെ സംബന്ധിച്ച് ഏതു നേരത്തും ഏതു സഹായത്തിനും ഓടിച്ചെന്ന് കൈനീട്ടാവുന്ന കരുണാമയനായിരുന്നു ഉജാല ബാബു.
തെക്ക് കിഴക്കൻ ഡൽഹിയിലെ സന്പന്ന വസതികൾ കേന്ദ്രീകരിച്ചായിരുന്നു ഇർഫാന്റെ തസ്കര കൃത്യങ്ങൾ. ഡൽഹിയിലെ ബാറുകളിലും ക്ലബുകളിലും പതിവ് സന്ദർശകനായിരുന്നു.
സെബി മാത്യു
കായംകുളം കൊച്ചുണ്ണിക്കു ബിഹാർ മോഡൽ
01:18 AM Jul 18, 2017 | Deepika.com