കോൽക്കത്ത: രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനിടെ പശ്ചിമബംഗാൾ നിയമസഭാ മന്ദിരത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ മോശം പെരുമാറ്റം. പ്രത്യേകസംസ്ഥാനം എന്ന ആവശ്യത്തിനായി സമരം ചെയ്യുന്ന ഡാർജിലിംഗിൽനിന്നുള്ള ഗൂർഖാ ജനമുക്തി മോർച്ച പ്രതിനിധികളോടു തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു എംഎൽഎ. ഇവരോടു സംസാരിക്കാൻ ശ്രമിച്ച ബിജെപി നേതാവും തൃണമൂൽ എംഎൽഎ പരേഷ് പാലിന്റെ ശകാരത്തിനു പാത്രമായി.
വോട്ട് ചെയ്യാനായി വോട്ടർമാർ ക്യൂ നിൽക്കുന്പോഴാണ് സംഭവം. ജിജെഎം അംഗങ്ങളായ സരിതാ റായി, രോഹിത് ശർമ, അമർ സിംഗ് റായി എന്നിവരാണു ക്യൂവിലുണ്ടായിരുന്നത്. ഈ സമയത്താണു പരേഷ് പാൽ ഇവരോടു കയർത്തു സംസാരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ദിലീപ് ഘോഷ് അംഗങ്ങളോട് സംസാരിക്കാനെത്തിയപ്പോൾ വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപി നേതാവിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാവ് തെ രഞ്ഞെടുപ്പ് ചട്ടങ്ങൾക്കുവിരുദ്ധമായി പ്രവർത്തിച്ചുവെന്നും പരേഷ് പാൽ ആരോപിച്ചു.
സംഭവം വിവാദമായെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പരേഷ് പാലിന്റെ നിലപാട്. ആവശ്യമെങ്കിൽ പരാമർശം ആയിരംവട്ടം ആവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകസംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാർജിലിംഗിൽ ജിജെഎമ്മിന്റെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധം 33 ദിവസം പിന്നിട്ടുകഴിഞ്ഞു.
ബംഗാൾ നിയമസഭയിൽ എംഎൽഎയുടെ മോശം പെരുമാറ്റം
01:18 AM Jul 18, 2017 | Deepika.com