ന്യൂഡൽഹി: സുപ്രീംകോടതി വിധി പ്രകാരമുള്ള ശന്പളം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നടത്തി വരുന്ന സമരത്തെ പരാജയപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ ഭരണയന്ത്രം ദുരുപയോഗപ്പെടുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി. സമരം ചെയ്യുന്ന നേഴ്സുമാർക്ക് പകരം നേഴ്സിംഗ് വിദ്യാർഥികളെ കൊണ്ട് സ്വകാര്യ ആശുപത്രികൾ പ്രവർത്തിപ്പിക്കുമെന്ന കണ്ണൂർ കളക്ടറുടെ തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കൊടിക്കുന്നിൽ അദ്ദേഹം ആരോപിച്ചു.
സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് വേണ്ടി ഇടതുപക്ഷ സർക്കാർ നേഴ്സുമാരുടെ അവകാശ സമരത്തെ അടിച്ചമർത്തുവാൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോകില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന ഇടതുപക്ഷ സർക്കാർ തൊഴിലാളി വർഗത്തിന് വേണ്ടിയാണോ നിലകൊള്ളുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. - കൊടിക്കുന്നിൽ പറഞ്ഞു.
സ്വകാര്യ ആശുപത്രി മാനേജുമെന്റുകളെ പ്രീണിപ്പിക്കുവാൻ വേണ്ടിയാണ് നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാതെ സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യായമായ ആവശ്യവുമായി നേഴ്സുമാർ നടത്തുന്ന സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കുവാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ പിടിവാശി ഉപേക്ഷിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
സമരം പരാജയപ്പെടുത്താൻ സർക്കാർ ശ്രമം: കൊടിക്കുന്നിൽ
01:18 AM Jul 18, 2017 | Deepika.com