മുംബൈ: വാനാക്രൈ റാൻസംവേർ ആക്രമണത്തിനു പിന്നാലെ ലോകമെങ്ങും ഭീതിവിതച്ച് വീണ്ടും സൈബർ ആക്രമണം.ആയിരക്കണക്കിനു കംപ്യൂട്ടർ ശൃംഖലകളെ സൈബർ ആക്രമണം നിശ്ചലമാക്കി. ഇത്തവണ പിയെച്ച വൈറസുകളാണ് ഹാക്കർമാരുടെ ആയുധം. റാൻസംവേർ ആക്രമണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കു തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിലെ(ജെഎൻപിടി) കംപ്യൂട്ടറുകൾ നിശ്ചലമായി. തുറമുഖത്തെ ചരക്കു നീക്കം നിലച്ചു.
തുറമുഖത്തെ മൂന്നു ടെർമിനൽ യൂണിറ്റുകളിൽ സ്വകാര്യ കന്പനിയായ എപി മോളർ-മെർസ് യൂണിറ്റിലെ ചരക്കുനീക്കമാണു കംപ്യൂട്ടറുകൾ നിശ്ചലമായതിനെത്തുടർന്നു തടസപ്പെട്ടത്. മുംബൈ തുറമുഖത്തെ മറ്റൊരു കന്പനിയായ ഡിപി വേൾഡ്, സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ജെഎൻപിടി എന്നീ യൂണിറ്റുകളിലെ കംപ്യൂട്ടറുകൾ ആക്രമണത്തിനിരയായിട്ടില്ല. 40 ലക്ഷം കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ ശേഷിയുള്ള തുറമുഖമാണ് മുംബൈയിലേത്.മുംബൈ മുതൽ ലോസ്ആഞ്ചലസ് വരെയുള്ള കന്പനിയുടെ 76 ടെർമിനൽ യൂണിറ്റുകളിലെ കംപ്യൂട്ടറുകളെ പിയെച്ച നിശ്ചലമാക്കിയെന്നാണു റിപ്പോർട്ട്. ഗുജറാത്തിലെ പിപവാവ് തുറമുഖത്തിലെ കന്പനിയുടെ കംപ്യൂട്ടറുകളും ആക്രമണത്തിനിരയായി. നാഷണൽ സൈബർ സെക്യൂരിറ്റി കോ-ഓർഡിനേറ്റർ ഗുൽഷൻ റായിയുടെ നേതൃത്വത്തിൽ മുംബൈ തുറമുഖത്തെ കംപ്യൂട്ടറുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം നടന്നുവരികയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്നു ഗുൽഷൻ റായി പറഞ്ഞു. ചരക്കു നീക്കം മറ്റു രണ്ടു യൂണിറ്റുകളിലേക്കു വഴിതിരിച്ചുവിട്ടു.
വാനാക്രൈ പോലെ ഇ-മെയിൽവഴിയാണ് പിയെച്ചയും കംപ്യൂട്ടറുകളിലെത്തുന്നത്. റൻസംവേറുകൾ മെയിൽ ലിങ്കിലൂടെ കംപ്യൂട്ടറിലെത്തിയാൽ കംപ്യൂട്ടർ സ്വയം റീസ്റ്റാർട്ട് ആകും. ഹാർഡ് ഡിസ്കിലെ മാസ്റ്റർ ഫയൽ എൻക്രിപ്റ്റ് ചെയ്ത് ഫയലുകൾ മറ്റൊരു ഫോർമാറ്റിലേക്കു മാറുകയും അവ ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യും. എൻക്രിപ്ഷൻ പൂർവസ്ഥിതിയിലാക്കാൻ 300 ഡോളർ ബിറ്റ് കോയിൻആവശ്യപ്പെട്ട് ഡെ സ്ക്ടോ പ്പിൽ സന്ദേശം പ്രത്യക്ഷപ്പെടും. പണം നല്കിക്കഴിഞ്ഞാൽ എൻക്രിപ്ഷൻ പൂർവസ്ഥിതിയാലാക്കി റൻസംവേറുകൾ മടങ്ങും. ഇന്ത്യയെക്കൂടാതെ അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, ഉക്രെയിൻ, റഷ്യ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിലും പിയെച്ച നുഴഞ്ഞുകയറി. സർക്കാർ ഓഫീസുകളിലെയും വ്യവസായ യൂണിറ്റുകളിലെയും കംപ്യൂട്ടറുകളെയാണു പിയെച്ച നിശ്ചലമാക്കിയത്.
റഷ്യയിലെ റോസ്നെഫ്റ്റ്, ആന്റി വൈറസ് കന്പനി എസെറ്റ്, പരസ്യകന്പനിയായ ഡബ്ല്യുപിപി ഗ്രൂപ്പ് എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളും കിവീലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും പിയെച്ച സംഹാരതാണ്ഡവമാടി.
ഏഴുരാജ്യങ്ങളിൽ റാൻസംവേർ ആക്രമണം
01:25 AM Jun 29, 2017 | Deepika.com