ന്യൂഡൽഹി: ആഗോളതലത്തിലുള്ള സൈബർ ആക്രമണങ്ങൾ ഇതുവരെ ചരക്കുസേവന നികുതി നെറ്റ്വർക്കിനെ (ജിഎസ്ടിഎൻ) ബാധിച്ചിട്ടില്ലെന്നു ജിഎസ്ടിഎൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ).
ജിഎസ്ടിയുടെ ഐടി അടിസ്ഥാനഘടന ഒരുക്കുന്നതും വ്യാപാരികൾ നൽകുന്ന റിട്ടേണുകൾ ശേഖരിച്ച് പ്രോസസ് ചെയ്യുന്നതും ഗവൺമെന്റിന് ആവശ്യമായ രീതിയിൽ ഡാറ്റാ തയാറാക്കുന്നതുമെല്ലാം ജിഎസ്ടിഎൻ ആണു നടത്തുക. എൺപതു ലക്ഷത്തിലേറെ വ്യാപാര-വ്യവസായ യൂണിറ്റുകൾ ഇതിൽ രജിസ്റ്റർ ചെയ്യും.
ഈ ഞായറാഴ്ചയാണു നെറ്റ്വർക്കിൽ രജിസ്ട്രേഷൻ പുനരാരംഭിച്ചത്. ഇതുവരെയും പ്രശ്നമൊന്നുമില്ലാതെ മുന്നേറുകയാണെന്നു ചീഫ് എക്സിക്യൂട്ടീവ് പ്രകാശ് കുമാർ പറഞ്ഞു. ജിഎസ്ടിഎനിന്റെ സുരക്ഷിതത്വത്തെപ്പറ്റി ഒരാശങ്കയും വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
വാനാക്രൈ റാൻസംവേർ പോലെ കഴിഞ്ഞദിവസം വന്ന പേട്യ മാൽവേറും ജിഎസ്ടിഎനിൽ പ്രവേശിച്ചിട്ടില്ല. ഇന്ത്യയിൽ മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് പേട്യ മൂലം പ്രശ്നത്തിലായിട്ടുണ്ട്.
ജിഎസ്ടി തുടങ്ങിക്കഴിഞ്ഞാൽ മാസം 300 കോടിയിലേറെ ഇൻവോയ്സുകൾ ജിഎസ്ടിഎൻ കൈകാര്യം ചെയ്യേണ്ടിവരും. ലിനക്സ് അധിഷ്ഠിതമാണു ജിഎസ്ടി നെറ്റ്വർക്കിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. വിൻഡോസ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഉള്ളവയിലാണു കൂടുതൽ സൈബർ ആക്രമണം.
ജിഎസ്ടി നെറ്റ്വർക്ക് ഭദ്രമെന്നു സിഇഒ
12:51 AM Jun 29, 2017 | Deepika.com