ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് രണ്ടു ദളിതുകൾ തമ്മിലുള്ള മത്സരമല്ല, മറിച്ച് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്ന് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി മീരാ കുമാർ. രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സബർമതി ആശ്രമത്തിൽ നിന്നു തന്റെ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുമെന്നും മീരാ കുമാർ അറിയിച്ചു. എൻഡിഎ സ്ഥാനാർഥി രാം നാഥ് കോവിന്ദ് ഉത്തർപ്രദേശിൽ നിന്നാണ് പ്രചാരണം തുടങ്ങിയതെന്നും എന്തുകൊണ്ടാണ് സബർമതി തെരഞ്ഞെടുത്തതെന്നുമുള്ള ചോദ്യത്തിന് ആശ്രമത്തിന്റെ പ്രാധാന്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ടോ എന്നായിരുന്നു മറുപടി. രാഷ്ട്രപതി സ്ഥാനാർഥിയായി മീരാ കുമാർ ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും.
രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്നവരിൽ ഇരുവരും ദളിത് സ്ഥാനാർഥികളാണല്ലോ എന്ന ചോദ്യത്തിന് ഇത് സമൂഹത്തിന്റെ മനഃസ്ഥിതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നായിരുന്നു മറുപടി. മത്സരിക്കുന്നവരുടെ കഴിവിന് ഉപരിയായി അവരുടെ ജാതി പരിഗണിക്കുന്നത് നിലവിലെ സമൂഹത്തിന്റെ മനഃ സ്ഥിതിയെയാണ് വെളിപ്പെടുത്തുന്നത്. ആശയങ്ങൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തനിക്കു പിന്തുണ നൽകിയ 17 കക്ഷികൾക്കു മീരാ കുമാർ നന്ദി പ്രകാശിപ്പിച്ചു. ജാനാധിപത്യ മൂല്യങ്ങളും സമത്വവും സാമൂഹ്യ നീതിയും ഒരുമിച്ചിരിക്കുകയാണ്. നിതീഷ് കുമാറും ജെഡിയുവും എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താൻ എല്ലാ പ്രാദേശിക നേതാക്കൾക്കും പിന്തുണ തേടി കത്തയക്കുമെന്നായിരുന്നു മറുപടി.
ലോക്സഭാ സ്പീക്കറായിരുന്ന കാലത്ത് സഭയിൽ പക്ഷപാതം കാണിച്ചിരുന്നു എന്ന സുഷമ സ്വരാജിന്റെ ആരോപണത്തിന് സ്പീക്കർ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെ എല്ലാവരും അംഗീകരിച്ചിരുന്നു എന്നായിരുന്നു മീരാ കുമാറിന്റെ മറുപടി.
ദളിത് സ്ഥാനാർഥിയെ മാത്രമേ പിന്തുണയ്ക്കുകയുള്ളു എന്ന ബിഎസ്പി നേതാവ് മായാവതിയുടെ ഉറച്ച നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ, ഇതു രാജ്യത്തെ ഏറ്റവും പരമോന്നത പദത്തിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പാണെന്ന് അവർ പ്രതികരിച്ചു.
ജാതിമത്സരമല്ല, ആശയപോരാട്ടം; മീരാ കുമാർ
12:46 AM Jun 28, 2017 | Deepika.com