ന്യൂഡൽഹി: ട്രെയിൻ യാത്രാനിരക്ക് വർധിപ്പിക്കുന്നതിന് പച്ചക്കൊടി കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. സെപ്റ്റംബർ മാസത്തോടെ ട്രെയിൻ യാത്രക്കൂലി കൂടുമെന്നാണു സൂചന. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വിളിച്ച് ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
ജനറൽ, സ്ലീപ്പർ ക്ലാസുകളിലെ യാത്രാനിരക്ക് കുറേവർഷ ങ്ങളായി വർധിപ്പിച്ചിട്ടില്ല.
ലാലുപ്രസാദ് യാദവും മമത ബാനർജിയും റെയിൽവേ മന്ത്രിമാരായിരുന്നപ്പോൾ യാത്രനിരക്ക് കൂട്ടിയില്ല. എല്ലാ ക്ലാസുകളിലും നിരക്ക് രണ്ടു മുതൽ ഏഴുവരെ ശതമാനം കുറയ്ക്കുകയാണ് ലാലു തന്റെ അവസാന ബജറ്റിലൂടെ ചെയ്തത്. യാത്രാനിരക്ക് കൂട്ടാൻ ശ്രമിച്ച തന്റെ പാർട്ടിക്കാരനായ ദിനേശ് ത്രിവേദിയെ പാർട്ടി അധ്യക്ഷയായ മമത ബാനർജി തൽസ്ഥാനത്തുനിന്നു നീക്കി. തുടർന്ന് അധികാരമേറ്റ മുകുൾ റോയ്, മമതയുടെ നിർദേശപ്രകാരം എസി ഒഴികെയുള്ള ക്ളാസുകളിൽ നിരക്ക് കൂട്ടിയതു പിൻവലിച്ചു.
പത്തു വർഷത്തിനുശേഷം എല്ലാ ക്ലാസുകളിലും യാത്രാനിരക്ക് വർധന നടപ്പാക്കിയത് 2013ൽ കോണ്‍ഗ്രസിന്റെ പവൻ കുമാർ ബൻസാൽ മന്ത്രിയായിരിക്കുന്പോഴാണ്. ഒരു കിലോമീറ്ററിന് പത്തു പൈസ വരെ അന്നു വർധിപ്പിച്ചു.
ട്രെയിൻ യാത്രാനിരക്ക് വർധനയ്ക്കു പച്ചക്കൊടി
12:30 AM Jun 28, 2017 | Deepika.com