ന്യൂഡൽഹി: രാജ്യത്തെ ധനകാര്യ വർഷം മാറുന്നു. ഏപ്രിൽ - മാർച്ചിനു പകരം ജനുവരി -ഡിസംബർ ആക്കും. അടുത്ത ജനുവരിയിൽ മാറ്റം നടപ്പാക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര പൊതുബജറ്റ് നവംബറിൽ അവതരിപ്പിക്കും.
ഒന്നര നൂറ്റാണ്ടു പഴക്കമുള്ള ഒന്നാണ് ഏപ്രിൽ - മാർച്ച് ധനകാര്യ വർഷം. 1867-ൽ ആണ് ഇന്ത്യയുടെ ധനകാര്യവർഷം ബ്രിട്ടനിലെ ധനകാര്യവർഷത്തോടു യോജിപ്പിച്ചത്. അന്ന് ഇന്ത്യയുടെ ബജറ്റ് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കണമായിരുന്നു.
ഇക്കൊല്ലം ബജറ്റവതരണം ഫെബ്രുവരി ഒന്നിലേക്കു മാറ്റിയിരുന്നു. മാർച്ച് അവസാനത്തോടെ പൂർണ ബജറ്റ് പാസാക്കി ഏപ്രിൽ ആദ്യം തന്നെ ബജറ്റനുസരിച്ചുള്ള ചെലവുകൾ തുടങ്ങാൻ വേണ്ടിയായിരുന്നു അത്. നവംബർ ആദ്യം ബജറ്റ് അവതരിപ്പിച്ചാൽ ഡിസംബർ അവസാനിക്കുംമുന്പു ചർച്ചകൾ പൂർത്തിയാക്കി പൂർണ ബജറ്റ് പാസാക്കാം. ജനുവരിയിൽ പുതിയ ബജറ്റ് പ്രകാരമുള്ള ചെലവുകൾ നടത്താം.
ധനകാര്യ വർഷം മാറുന്നതിന്റെ സാധ്യത പഠിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ഒരു കമ്മിറ്റിയെ കഴിഞ്ഞ വർഷം വച്ചിരുന്നു. ആ സമിതി കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് നൽകി. നീതി ആയോഗും വർഷം മാറ്റുന്നതിന് അനുകൂലമായി റിപ്പോർട്ട് നൽകി. അടുത്ത ജനുവരിയിൽ തങ്ങളുടെ ധനകാര്യ വർഷം ജനുവരി - ഡിസംബർ ആക്കുമെന്നു മാധ്യപ്രദേശ് സർക്കാർ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി.
പൊതുബജറ്റ് നവംബറിൽ
01:37 AM Jun 27, 2017 | Deepika.com