ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയ രൂപീകരണത്തിനായി നിയോഗിക്കപ്പെട്ട ടി.എസ്.ആർ സുബ്രഹ്മണ്യൻ സമിതി സമർപ്പിച്ച കരടു റിപ്പോർട്ടിലുണ്ടായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കയിലാക്കുന്ന ഭാഗങ്ങൾ പൊളിച്ചെഴുതാൻ അന്തിമ നയരൂപീകരണത്തിനായി നിയോഗിച്ച കസ്തൂരിരംഗൻ സമിതി തയാറാകുമോ. കരടു റിപ്പോർട്ടിൽ നാലു തവണ മാത്രമാണ് ന്യൂനപക്ഷം എന്ന പ്രയോഗം പോലുമുണ്ടായിരുന്നത്. കരടു റിപ്പോർട്ടിലെ പല പ്രധാന നിർദേശങ്ങളും 2009ലെ വിദ്യാഭ്യാസ അവകാശ നിയമവുമായി ഒത്തുപോകാത്തതും നിയമഭേദഗതി ലക്ഷ്യംവച്ചു കൊണ്ടുള്ളതുമാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായെന്ന വിമർശനം കരട് റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽനിന്നുള്ളവർക്ക് 25 ശതമാനം സംവരണത്തിലൂടെ സൗജന്യ പ്രവേശനം നൽകണമെന്നും നിർദേശിക്കുന്നു.
ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ അനുവദിക്കപ്പെട്ട സ്കൂളുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടെന്നു കുറ്റപ്പെടുത്തുന്ന ഭാഷയിലാണു കരടു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ടി.എസ്.ആർ സുബ്രഹ്മണ്യൻ സമിതിയുടെകരടു നിർദേശങ്ങളനുസരിച്ച് പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയാൽ അതു വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കും. 2009ൽ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിനു വിരുദ്ധവമായിട്ടുള്ള കരടു നയത്തിലെ നിർദേശങ്ങൾ ഇവയാണ്.
വിദ്യാഭ്യാസ അവകാശ നിയമത്തെ വെട്ടിച്ചുരുക്കി കാതലായ മാറ്റങ്ങൾ വരുത്തണം
കാര്യക്ഷമമല്ലെന്നു തോന്നുന്ന ചെറിയ സ്കൂളുകളെ ഏകീകരിച്ചു ലയിപ്പിക്കണം
ന്യൂനപക്ഷ സ്ഥാപനങ്ങളിൽ സാന്പത്തിക പിന്നോക്ക മേഖലയ്ക്ക് 25 ശതമാനം സൗജന്യ സംവരണം നൽകണം
വിദ്യാഭ്യാസ ഗുണനിലവാരത്തിനു മുൻതൂക്കം നൽകി സ്വകാര്യ സ്കൂളുകളുടെ അടിസ്ഥാന സൗകരങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവ് നൽകാം.
=സ്വകാര്യ സ്കൂളുകൾക്കുള്ള ഇളവുകളിൽ സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാം.
കപട ദേശീയതയാണു കരടു വിദ്യാഭ്യാസ നയത്തിൽ മുഴച്ചു നിൽക്കുന്നതെന്നും ദേശീയ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ മത- സാംസ്കാരിക- ഭാഷാ- ആചാര വൈവിധ്യങ്ങളെ മറികടന്ന് ഏകസംസ്കാരത്തെയും പുരാണങ്ങളെയും അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് ഇതിലെ നിർദേശങ്ങളെന്നാണു സിബിസിഐ കഴിഞ്ഞ വർഷം ചൂണ്ടിക്കാട്ടിയത്.
പട്ടികജാതി- പട്ടികവർഗങ്ങൾക്കും ദളിത്, ആദിവാസി വിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും ഗ്രാമീണർക്കും പാർശ്വവത്കരിക്കപ്പെട്ടവരും പാവപ്പെട്ടവരും വനിതകളും ഉൾപ്പെടുന്ന ബഹുഭൂരിപക്ഷത്തിനും ഇത് എതിരാണെന്നു വ്യക്തമായി പറയാമെന്നും സിബിസിഐ കേന്ദ്ര സർക്കാരിനെ പ്രതികരണം അറിയിച്ചിരുന്നു.
ദേശീയ വിദ്യാഭ്യാസ നയ രൂപീകരണത്തിനായി സിബിസിഐ നൽകിയ നിർദേശങ്ങൾ താഴെ പറയുന്നവയാണ്.
ഇന്ത്യയുടെ വൈവിധ്യവും പങ്കാളിത്തവും ഉൾപ്പെടുത്തി നയം ആധികാരികമാക്കണം
വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ചു പാഠപുസ്തക സമിതി രൂപീകരിക്കണം.
വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്തവർ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളുടെ പങ്ക് വ്യക്തമാക്കി കരടു നയത്തിൽ ആമുഖം വേണം.
ആഗോള തലത്തിൽ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം തടസമില്ലാതെ എത്തുന്നതിന് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ ഒഴിവാക്കണം.
ആദായനികുതി പരിധിയിൽ നിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റിനിർത്തണം.
അധ്യാപക ഗുണമേന്മ നിലനിർത്താൻ പാകത്തിൽ അധ്യാപകരുടെ ശന്പളം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണം.
വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക് തടയണം
സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകണം.
വെല്ലുവിളികൾ പരിഹരിക്കാൻ വിദ്യാഭ്യാസ മേഖലയിൽ പൊതു സ്വകാര്യ പങ്കാളിത്തം വേണം.
കാര്യക്ഷമവും ഫലപ്രദവുമായി അധ്യാപക പരിശീലനം, നിയമനത്തിനു സ്വതന്ത്ര സംവിധാനം എന്നിവയും ആവശ്യമാണ്.
ദേശീയ വിദ്യാഭ്യാസ നയം: ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടുമോ?
01:35 AM Jun 27, 2017 | Deepika.com