ന്യൂഡൽഹി: തെരഞ്ഞെടുപ്പു ചെലവ് കണക്കിൽ കൃത്രിമം കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി. 2008ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചെലവു സംബന്ധിച്ച കണക്കുകളിൽ തിരിമറി നടത്തിയ മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യനാക്കിയത്. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയാണു മിശ്ര. അയോഗ്യനാക്കിയതിനു പുറമേ മിശ്രയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു മൂന്നു വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, 2018ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മിശ്രയ്ക്ക് മൽസരിക്കാനാകില്ലെന്ന് ഉറപ്പായി. ദാത്തിയ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് മിശ്ര.
തെരഞ്ഞെടുപ്പുകാലത്ത് മിശ്രയും സംഘവും പെയ്ഡ് ന്യൂസുകൾക്കായി മുടക്കിയ പണം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച ചെലവിനത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാട്ടി കോണ്ഗ്രസ് എംഎൽഎയായ രാജേന്ദ്ര ഭാരതിയാണ് പരാതി നൽകിയത്. ഇക്കാര്യത്തിൽ വിശദീകരണം തേടി 2013 ജനുവരിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മിശ്രയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, മിശ്ര ഇതിനു മറുപടി നൽകിയില്ല.
തുടർന്ന് തനിക്കെതിരായ പരാതി പരിഗണിക്കുന്നതിൽനിന്ന് കമ്മീഷനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിനെ സമീപിച്ചു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ കേസുകൂടി പരിഗണിച്ച കോടതി മിശ്രയ്ക്കെതിരായ നടപടികൾ റദ്ദാക്കി. എന്നാൽ, പരാതിയുമായി ബന്ധപ്പെട്ട രേഖകൾ രാജേന്ദ്ര ഭാരതി ഹൈക്കോടതിയിൽ സമർപ്പിച്ചതിനെ തുടർന്ന് മിശ്രയ്ക്കെതിരായ നടപടികൾ തുടരാൻ കോടതി അനുമതി നൽകി. പിന്നീട് മിശ്രയെ വിളിച്ചുവരുത്തി ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയശേഷമാണ് അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുത്തത്.
തെരഞ്ഞെടുപ്പു ചെലവിൽ കൃത്രിമം; മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി
01:34 AM Jun 25, 2017 | Deepika.com