ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടറസിനു കാഷ്മീർ വിഷയത്തിൽ പ്രത്യേക താൽപര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് എറി കനേകൊ. ചുമതലയേറ്റ് ആറുമാസത്തിനുള്ളിൽതന്നെ നിരവധി തവണയാണു ഗുട്ടറസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായും ചർച്ച നടത്തിയത്. ഗുട്ടറസിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥശ്രമങ്ങൾ അദ്ദേഹത്തിനു കാഷ്മീർ വിഷയത്തിലുള്ള താത്പര്യം വ്യക്തമാക്കുന്നുണ്ടെന്നും കനേകൊ അഭിപ്രായപ്പെട്ടു.
വിഷയം രമ്യമായി പരിഹരിക്കാനുള്ള യുഎൻ ശ്രമം തുടരും. ഈ മാസമാദ്യം സെന്റ് പീറ്റേഴ്സ്ബർഗിൽ മോദിയും ഗുട്ടറസും കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഗോള ഭീകരവാദം തടയുന്നതിനായി ലോക രാജ്യങ്ങൾ കൂട്ടായി നടത്തേണ്ട മുൻകരുതലുകളെക്കുറിച്ചാണ് ഇരുവരും പ്രധാനമായും ചർച്ച നടത്തിയത്. കാഷ്മീർ വിഷയത്തിൽ യുഎൻ ഇടപെടണമെന്ന ആവശ്യം പാക്കിസ്ഥാൻ ദീർഘനാളുകളായി ഉന്നയിക്കുന്നതാണ്.
എന്നാൽ, വിഷയം ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും ലോകരാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്നുമാണ് ഇന്ത്യൻ നിലപാട്.
കാഷ്മീർ: യുഎൻ സെക്രട്ടറി ജനറലിനു പ്രത്യേക താത്പര്യമെന്ന് ഔദ്യോഗിക വക്താവ്
01:34 AM Jun 25, 2017 | Deepika.com