ന്യൂഡൽഹി: വിജയം ഉറപ്പിച്ച ശക്തിപ്രകടനത്തോടെ ബിജെപി നേതാക്കൾക്കൊപ്പം എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരോടൊപ്പമാണ് കോവിന്ദ് പാർലമെന്റ് മന്ദിരത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, നിതിൻ ഗഡ്കരി തുടങ്ങിയവരുമുണ്ടായിരുന്നു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഒഴികെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി,ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രി എൻ.ചന്ദ്രബാബു നായി ഡു, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ എന്നിവരും എത്തി.
രാഷ്ട്രപതിസ്ഥാനം കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നും ആ പദവിയുടെ എല്ലാ അന്തസും കാത്തു സൂക്ഷിക്കുമെന്നും കോവിന്ദ് പറഞ്ഞു. ബിഹാർ ഗവർണറായതിനു ശേഷം ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമുണ്ടായിരുന്നില്ല.
ലോക്സഭ സെക്രട്ടറി അനൂപ് മിശ്രയ്ക്കു മുന്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്. നാലു സെറ്റ് പത്രിക നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ആദ്യസെറ്റ് പത്രികയിൽ ഒപ്പുവച്ചു.
കോവിന്ദിന്റെ പത്രികസമർപ്പണം ശക്തിപ്രകടനമാക്കി ബിജെപി
12:58 AM Jun 24, 2017 | Deepika.com