ന്യൂഡൽഹി: പാസ്പോർട്ടിൽ ഇംഗ്ലീഷിനു പുറമേ ഹിന്ദിയിലും വിവരങ്ങൾ രേഖപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും മുതിർന്ന പൗരൻമാർക്കും എട്ടു വയസിനു താഴെയുള്ള കുട്ടികൾക്കും പാസ്പോർട്ട് ഫീസിൽ പത്തുശതമാനം കിഴിവ് അനുവദിക്കുകയും ചെയ്തു. തത്കാൽ സംവിധാനത്തിൽ പാസ്പോർട്ട് ലഭിക്കാൻ തിരിച്ചറിയൽ രേഖയായി റേഷൻകാർഡും സമർപ്പിക്കാം. നേരത്തെ തത്കാൽ പാസ്പോർട്ട് അപേക്ഷിക്കുന്പോൾ പാൻകാർഡ് വേണമായിരുന്നു.
തത്കാൽ പാസ്പാർട്ടിനുള്ള അപേക്ഷയ്ക്കൊപ്പം ആധാർ കാർഡ്, പാൻകാർഡ്/റേഷൻകാർഡ്, വോട്ടർ ഐഡി എന്നിവയും ക്രിമിനൽ കേസുകളിൽ പ്രതിയല്ല എന്നതിന്റെ സത്യവാങ്മൂലവും സമർപ്പിക്കണം. പാസ്പോർട്ടിൽ വിവരങ്ങൾ ഇംഗ്ലീഷിൽമാത്രം പ്രിന്റ് ചെയ്യുന്നതിനെതിരേ നിരവധി ആക്ഷേപം ഉയർന്നിരുന്നു. അറബ് രാജ്യങ്ങൾ അറബിയിലും ജർമനി ജർമൻ ഭാഷയിലും റഷ്യ റഷ്യൻ ഭാഷയിലും വിവരങ്ങൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നും എന്തുകൊണ്ട് ഹിന്ദിയായിക്കൂടെന്നും സുഷമ ചോദിച്ചു. ഇംഗ്ലീഷിനു പുറമേ ഹിന്ദിയിലും വിവരങ്ങൾ പ്രിന്റ് ചെയ്യാൻ നാസിക്കിലെ പാസ്പോർട്ട് പ്രസിനു നിർദേശം നല്‍കിയതായും 1967 ലെ പാസ്പോർട്ട് നിയമത്തിന്റെ അന്‍പതാം വാർഷിക ചടങ്ങിൽ മന്ത്രി പറഞ്ഞു.
ചടങ്ങിൽ തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാന്പിന്റെ പ്രകാശനം നടന്നു. വാർത്താവിതരണ മന്ത്രി മനോജ് സിൻഹ, വിദേശകാര്യ സഹമന്ത്രിമാരായ വി.കെ. സിംഗ്. എം.ജെ. അക്ബർ എന്നിവർ പങ്കെടുത്തു.
പാസ്പോർട്ടിൽ ഇനി ഹിന്ദിയും ഇംഗ്ലീഷും
12:58 AM Jun 24, 2017 | Deepika.com