താനെ: മഹാരാഷ്ട്രയിലെ നെവേലിയിൽ വിമാനത്താവള പദ്ധതിക്കെതിരേ കർഷകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. ടയറുകൾ കത്തിച്ച് പ്രദേശത്തെ റോഡുകൾ ഉപരോധിച്ച കർഷകരെ പിരിച്ചുവിടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ഹെഡ്കോൺസ്റ്റബിൾ ഉൾപ്പെടെ നാലു പോലീസുകാർക്കു പരിക്കേറ്റു. പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിക്കെതിരേയാണു കർഷക രോഷം. വർഷങ്ങൾക്കുമുന്പാണു ഭൂമി ഏറ്റെടുത്തത്.
മുംബൈയിൽനിന്നു 50 കിലോമീറ്റർ അകലെയാണു പദ്ധതിപ്രദേശം. ഏതാനും വർഷം മുന്പാണ് പ്രതിരോധവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിമാനത്താവള നിർമാണത്തിനു പദ്ധതി രൂപീകരിച്ചത്. കഴിഞ്ഞദിവസമാണു സമരം ശക്തമായത്. പോലീസുമായി ഏറ്റുമുട്ടിയ സമരക്കാർ സുരക്ഷാസൈനികരെ കല്ലെറിയുകയും ചെയ്തു. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി.
രണ്ടാംലോക മഹായുദ്ധകാലത്ത് നിർമിച്ച വിമാനത്താവളത്തിന്റെ വികസനത്തിനായി 1,600 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഇതിനെതിരേ കർഷകരുടെ നേതൃത്വത്തിൽ ഈമാസം ആദ്യം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
1943 ലെ പ്രതിരോധവകുപ്പ് ചട്ടങ്ങൾ അനുസരിച്ച് താനെ കലക്ടറാണു ഭൂമി ഏറ്റെടുത്തതെന്നും ഇത് അസാധുവാണെന്നുമാണ് കർഷകരുടെ വാദം. പ്രതിരോധമന്ത്രാലയത്തിന്റെ കൈവശമാണു ഭൂമിയെന്ന് മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനസർക്കാരിന്റെ ഭൂരേഖകളും ഈ രീതിയിലാണ്.
മഹാരാഷ്ട്ര: വിമാനത്താവളത്തിനെതിരേ കർഷകപ്രതിഷേധം അക്രമാസക്തമായി
01:33 AM Jun 23, 2017 | Deepika.com