മുംബൈ: വായ്പ എഴുതിത്തള്ളണം എന്ന് ആവശ്യപ്പെടുന്നത് ഇപ്പോൾ ഫാഷൻ ആയിരിക്കുകയാണെന്നും ഏറ്റവും അവസാനത്തെ നടപടിയായി മാത്രമേ വായ്പ എഴുതിത്തള്ളാവൂ എന്നും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ കർഷകർ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
വായ്പ എഴുതിത്തള്ളണമെന്നുള്ള ആവശ്യം ഇപ്പോൾ ഫാഷനായിരിക്കുകയാണ്. വായ്പ എഴുതിത്തള്ളൽ ഒരു പരിഹാരമല്ല. അന്തിമമാർഗമായി മാത്രമേ ഇതു പരിഗണിക്കാവൂ- വെങ്കയ്യ പറഞ്ഞു.
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് മികച്ച വിലയും സഹായങ്ങളും ലഭിച്ചാൽ ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റമുണ്ടാകും. പ്രധാനമായും ഗോഡൗണുകൾ, കോൾഡ് സ്റ്റോറേജ്, റഫ്രിജറേറ്റർ വാൻ തുടങ്ങിയ അടിസ്ഥന സൗകര്യവികസമാണ് വേണ്ടത്. ഇവ താങ്ങാവുന്ന തുകയ്ക്കു കർഷകർക്കു ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാരിനു നടത്തിപ്പുകാരൻ എന്നതിലുപരി, അടിസ്ഥന സൗകര്യങ്ങൾ ഒരുക്കുന്ന ഭരണകർത്താവ് എന്ന ചുമതലയാണ് ഉള്ളതെന്ന്, എയർ ഇന്ത്യ വില്ക്കാനുള്ള നീക്കത്തെക്കുറിച്ച് വെങ്കയ്യ പറഞ്ഞു. 14 ശതമാനം വിപണിപങ്കുള്ള എയർ ഇന്ത്യക്ക് 50,000 കോടി രൂപ കടമുണ്ടെന്ന് ധനമന്ത്രി അരുൺ ജയ്റ്റിലിഅടുത്ത ദിവസം പറഞ്ഞിരുന്നു. എയർ ഇന്ത്യ വാങ്ങാൻ ടാറ്റാ ഗ്രൂപ്പ് രംഗത്തുണ്ടെന്നു കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഫാഷനായെന്നു വെങ്കയ്യ നായിഡു
01:33 AM Jun 23, 2017 | Deepika.com