പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവിന്റെയും മിസ ഭാരതിയുടെയും ബെനാമി സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി.
തേജസ്വി യാദവ് ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയാണ്. 1,000 കോടി രൂപയുടെ ബെനാമി സ്വത്തുമായി ബന്ധപ്പെട്ടു മിസ ഭാരതിക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും ആദായനികുതി വകുപ്പ് സമന്‍സ് അയച്ചിരുന്നെങ്കിലും ഇവര്‍ പ്രതികരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടി. മിസ ഭാരതിയുടെ 50 കോടിയുടെ സ്വത്ത് അടക്കം ലാലു കുടുംബത്തിന്റെ 175 കോടിയുടെ സ്വത്താണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. സ്വത്ത് സംബന്ധിച്ച വിശദീകരണം നല്കാന് ജൂലൈ ആദ്യം നേരിട്ടു ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഡല്‍ഹിയിലുള്ള ബെനാമി സ്വത്തുക്കളാണു കണ്ടുകെട്ടിയത്. മിസയ്ക്കും മറ്റും അനധികൃത സ്വത്തുണ്ടെന്ന ആരോപണത്തെത്തുടർന്ന് ആഴ്ചകള്‍ക്കു മുന്‍പ് ആദായ നികുതി വകുപ്പ് ഇവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. തേജസ്വിക്കെതിരേയും ആദായനികുതി വകുപ്പ് നടപടി തുടങ്ങിയിരുന്നു.
അതും ബെനാമി നിയമപ്രകാരമായിരുന്നു. ഇവരുമായി ബന്ധപ്പെട്ട 22 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് ഇവര്‍ക്കുണ്ടെന്നും കണ്ടെത്തി. തുടര്‍ന്നാണ് നടപടി ആരംഭിച്ചിരിക്കുന്നത്. സ്വത്തിന്റെ ഉറവിടവും മറ്റും നേരിട്ടു ഹാജരായി വിശദീകരിക്കാൻ ലാലുവിനും മക്കൾക്കും അവസരമുണ്ട്. തെളിവുകൾ സഹിതം വിശദീകരണം നല്കാന് കഴിഞ്ഞില്ലെങ്കില്‍ പിടിച്ചെടുത്ത വസ്തു മടക്കി നല്‍കില്ല. വിശദീകരണത്തിനു മൂന്നു മാസത്തെ സമയമുണ്ട്. ലാലുപ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയുമടക്കം ലാലു കുടുംബത്തിലെഎല്ലാവരും സ്വത്തു സന്പാദനക്കേസിൽ പ്രതിയാണ്. പിടിച്ചെടുത്ത സ്വത്തുക്കളുടെ മൂല്യം 175 കോടിയാണ്. പക്ഷേ, രേഖകൾ പ്രകാരം വെറും 9.32 കോടി മാത്രമാണ് വസ്തുക്കളുടെ വില.
സൗത്ത് ഡൽഹിയിലെ ഫാം ഹൗസാണു പിടിച്ചെടുത്തവയിൽ പ്രമുഖം. മിഷാലി പാക്കേഴ്സ് ആൻഡ് പ്രിന്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എബി എക്സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഡിലൈറ്റ് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്എ കെ ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കന്പനികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണു കണ്ടുകെട്ടിയത്. ഇവയെല്ലാം അനധികൃത സ്വത്തു സന്പാദനത്തിനായി ലാലുവും കുടുംബവും രൂപീകരിച്ചതാണെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ആർജെഡിക്കു ബിഹാറിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ സ്വാധീനം ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെഫലമാണു കേസുകളെന്നും. രാഷ്ട്രീയമായും നിയമപരമായും കേസുകൾ നേരിടാൻ തനിക്കറിയാമെന്നും ലാലുപ്രസാദ് യാവ് പറഞ്ഞു.
ലാലുപ്രസാദ് യാദവിന്റെ മക്കളുടെ ബെനാമി സ്വത്ത് കണ്ടുകെട്ടി
12:51 AM Jun 21, 2017 | Deepika.com