ന്യൂഡൽഹി: ഭരണപക്ഷത്തിന്റെ രാഷ്ട്രപതിസ്ഥാനാർഥി രാംനാഥ് കോവിന്ദിനെ വിമർശിച്ച മാധ്യമ പ്രവർത്തകയ്ക്കെതിരേ കേസ്. സംഘപരിവാറിന്റെ സ്ഥിരം നോട്ടപ്പുള്ളിയായ റാണ അയൂബിനെതിരേ ബിജെപി വക്താവ് നൂപുർ ശർമയാണു പരാതി നൽകിയത്.
എൻഡിഎയുടെ രാഷ്ട്രപതിസ്ഥാനാർഥിയെ അപമാനിക്കുന്നതും വിദ്വേഷം നിറഞ്ഞതും അധിക്ഷേപിക്കുന്നതുമായ പോസ്റ്റാണ് റാണ ട്വിറ്ററിലൂടെ പങ്കുവച്ചതെന്നാണ് ശർമയുടെ പരാതിയിൽ പറയുന്നത്. പ്രതിഭാ പാട്ടീലിനേക്കാൾ മോശം സ്ഥാനാർഥിയാണ് രാംനാഥ് കോവിന്ദ് എന്ന അർഥത്തിലായിരുന്നു റാണാ ട്വീറ്റ് ചെയ്തത്.
ജാതീയവും ബഹുമാനമില്ലാത്തതുമായ പരാമർശമാണ് റാണയുടേതെന്ന് പരാതിയുടെ പൂർണരൂപം ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ട് നൂപുർ ശർമ ആരോപിച്ചു.
പട്ടികജാതിക്കാരോടും അധഃസ്ഥിത ജനവിഭാഗത്തോടുള്ള മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ശർമ കുറ്റപ്പെടുത്തി. കേസ് ദളിതർക്കെതിരായ പീഡനം തടയൽ നിയമത്തിന്റെ വകുപ്പിൽ ഉൾപ്പെടുത്തണമെന്നാണ് നൂപുർ ശർമയുടെ ആവശ്യം. റാണാ അയൂബ് എഴുതിയ"ഗുജറാത്ത് ഫയൽസ്: അനാട്ടമി ഓഫ് കവർ അപ് 'എന്ന പുസ്തകം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ പുസ്തകം ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനു കാരണമായിരുന്നു. തെഹൽക്കയിൽ ജോലി ചെയ്യുന്പോൾ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെ വെളിപ്പെട്ട കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.
രാംനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകയ്ക്ക് എതിരേ കേസ്
12:51 AM Jun 21, 2017 | Deepika.com