റോം: മുംബൈ ആർച്ച്ബിഷപ്പും സുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ തിരുസംഘത്തിന്റെ പ്രീഫെക്ടും ആയിരുന്ന കർദിനാൾ ഐവാൻ ഡയസ് (81) കാലം ചെയ്തു. റോമിൽ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം.
ബോംബെയിലെ ബാന്ദ്രയിൽ 1936 ഏപ്രിൽ 14-നു ജനിച്ചു. കാർലോ ഡയസും മരിയയുമായിരുന്നു മാതാപിതാക്കൾ. മഹാരാഷ്ട്ര ഗവൺമെന്റിൽ അണ്ടർ സെക്രട്ടറിയായിരുന്നു പിതാവ്. റിട്ടയേഡ് ലഫ്റ്റനന്റ് ജനറൽ ഫ്രാൻസിസ് ഡയസ് അടക്കം മൂന്നു സഹോദരങ്ങളുണ്ട്. 1958-ൽ കർദിനാൾ വലേറിയൻ ഗ്രേഷ്യസിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. പിന്നീടു പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ച ഫാ. ഡയസ് 1964-ലെ പോൾ ആറാമൻ മാർപാപ്പയുടെ മുംബൈ സന്ദർശനത്തിന്റെ ക്രമീകരണങ്ങളിൽ മുഖ്യ പങ്കുവഹിച്ചു. 1965-73 കാലത്ത് ഡെന്മാർക്ക്, സ്വീഡൻ, നോർവേ, ഐസ്ലൻഡ്, ഫിൻലൻഡ്, ഇന്തോനേഷ്യ, കൊമോറോസ്, മൗറീഷ്യസ് എന്നിവിടങ്ങളിലെ വത്തിക്കാൻ നയതന്ത്രകാര്യാലയങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് 1982 വരെ വത്തിക്കാനിൽ സോവ്യറ്റ് യൂണിയൻ, കിഴക്കൻ യൂറോപ്പ്, ചൈന, തെക്കു കിഴക്കൻ ഏഷ്യ, ദക്ഷിണ-പൂർവ ആഫ്രിക്ക എന്നിവ യ്ക്കുവേണ്ടിയുള്ള വിഭാഗങ്ങളിൽ പ്രവർത്തിച്ചു. 1982-ൽ ഘാനയിലും മറ്റു രണ്ടു രാജ്യങ്ങളിലും വത്തിക്കാൻ നുൺഷ്യോ ആയി നിയമിക്കപ്പെട്ട അദ്ദേഹം മെത്രാൻസ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. പിന്നീട് കൊറിയയിലും അൽബേനിയയിലും നുൺഷ്യോ ആയി. 1996-ൽ ബോംബെ ആർച്ച്ബിഷപ് ആയി ഇന്ത്യയിലേക്കു മടങ്ങി. 2001-ൽ കർദിനാൾ പദവിയിലേക്കുയർത്തപ്പെട്ടു.
2005-ൽ ജോൺ പോൾ രണ്ടാമന്റെ പിൻഗാമിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ കർദിനാൾ ഡയസുമുണ്ടെന്നു ടൈം വാരിക റിപ്പോർട്ട് ചെയ്തിരുന്നു. പിറ്റേവർഷം അദ്ദേഹം ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ പ്രീ ഫെക്ട് ആയി. ഇതേത്തുടർന്നു ബോംബെ ആർച്ച്ബിഷപ് സ്ഥാനത്തുനിന്നു വിരമിച്ചു. വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളിൽ അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.
കർദിനാൾ ഐവാൻ ഡയസ് കാലംചെയ്തു
12:06 AM Jun 20, 2017 | Deepika.com