ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യാപാരികൾ റിട്ടേണുകൾ സമർപ്പിക്കുന്നതിനു രണ്ടു മാസം ഇളവ് നൽകാൻ ജിഎസ്ടി കൗണ്‍സിലിൽ തീരുമാനം. ജൂലൈ ഒന്നു മുതൽ ജിഎസ്ടി പ്രാബല്യത്തിലാകുന്നതോടെ ഓഗസ്റ്റ് 10നകം ഒന്നര കോടി രൂപ വരെ വാർഷിക ടേണോവറുള്ള ചെറുകിട വ്യാപാരികൾ അടക്കമുള്ളവർ വില്പന ഇൻവോയിസുകൾ കന്പ്യൂട്ടർ ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ഇതിൽ ഇളവ് നൽകാനാണ് ഇന്നലെ കൂടിയ കൗണ്‍സിൽ യോഗത്തിന്റെ തീരുമാനം.
തർക്കത്തിൽ നിന്നിരുന്ന ലോട്ടറിനിരക്കിലും ഹോട്ടൽ മുറികളുടെ നികുതി നിരക്കിലും ഇന്നലെ കൂടിയ യോഗത്തിൽ തീരുമാനമായി. അതാതു സംസ്ഥാനങ്ങളുടെ ലോട്ടറികൾക്ക് 12 ശതമാനവും ഇടനിലക്കാരുടേതടക്കം സർക്കാർ അംഗീകൃത സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും നിരക്ക് ഏർപ്പെടുത്താനാണു ധാരണയായത്.
ജിഎസ്ടി പ്രാബല്യത്തിലാകുന്നതോടെ ഒന്നര കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള വ്യാപാരികളെ സെയിൽസ് നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എന്തു വില്പന നടത്തി, ആർക്കു വിറ്റു എന്നതു വ്യക്തമാക്കുന്ന ഇൻവോയിസ് ജിഎസ്ടി സംവിധാനത്തിൽ അപ്ലോഡ് ചെയ്യണമെന്നാണു ചട്ടം നിർദേശിക്കുന്നത്. ജൂലൈ ഒന്നു മുതൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുടെ ഇൻവോയിസ് ഓഗസ്റ്റ് 10നകം അപ്ലോഡ് ചെയ്യണമെന്നായിരുന്നു നേരത്തേ നിർദേശിച്ചിരുന്നത്. കന്പ്യൂട്ടർ ആപ്ലിക്കേഷനുകൾ അടക്കമുള്ള സംവിധാനങ്ങൾ പൂർണ സജ്ജമാകാത്ത സാഹചര്യത്തിലാണ് റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയം നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. വ്യാപാരികൾ സെപ്റ്റംബർ അഞ്ചിനകവും കന്പനികൾ സെപ്റ്റംബർ 20നകവും റിട്ടേണുകൾ അപ്ലോഡ് ചെയ്യണമെന്നാണ് യോഗത്തിൽ തീരുമാനമായതെന്നു കൗണ്‍സിൽ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
അതേസമയം, ഇൻവോയിസ് സംവിധാനം സജ്ജമാക്കാനുള്ള ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. പാലത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നതിനൊപ്പം തന്നെ പാലം പണിയുന്ന അവസ്ഥയാണു കേന്ദ്രത്തിന്റേത്. വ്യാപാരികൾക്കും കന്പനികൾക്കും ഇൻവോയിസുകൾ അപ്ലോഡ് ചെയ്യാനുള്ള വ്യാപകമായ കന്പ്യൂട്ടർ ശൃംഖലയും സോഫ്്റ്റ്വെറുകളും സജ്ജമാക്കിയിട്ടില്ല. അതിന്റെ പരീക്ഷണ ഘട്ടം പോലുമായിട്ടില്ല. ഇ-വെ ബില്ലുകൾ സജ്ജമാക്കുന്നതോടെ ചെക്ക് പോസ്റ്റുകൾ നിർത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ, ഇ-വെ ബിൽ നടപ്പിലാക്കാനുള്ള സംവിധാനം പോലും സജ്ജമായിട്ടില്ല. അതിനാൽ, ചെക്ക് പോസ്റ്റ് സംവിധാനം തുടരുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ലോട്ടറിക്കുള്ള നികുതിനിരക്ക് കുറയ്ക്കുന്നതിനുള്ള കേന്ദ്രത്തിന്റെയും ലോട്ടറി മാഫിയയുടെയും കടുത്ത നീക്കങ്ങളാണ് ഇന്നലെ നടന്ന യോഗത്തിലുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ നൽകിയ പല രേഖകളും ലോട്ടറി മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പേരിലുള്ളതായിരുന്നു. അജൻഡയുടെ ഒന്നാമത്തെ ഇനമായിരുന്നിട്ടും അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തുന്നതിനായി വിഷയം മാറ്റിവയ്ക്കാനുള്ള നീക്കം സജീവമായതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ എതിർപ്പുയർത്തി. ഇതേ തുടർന്ന് ഒന്നര മണിക്കൂറോളം ചർച്ച ചെയ്തതിനു ശേഷമാണ് തീരുമാനമായത്.
സമവായമെന്ന നിലയിൽ അതാത് സംസ്ഥാനങ്ങളുടെ ലോട്ടറികൾക്ക് 12 ശതമാനവും ഇടനിലക്കാരുടേത് അടക്കം സർക്കാർ അംഗീകൃത സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും നിരക്ക് ഏർപ്പെടുത്താൻ യോഗത്തിൽ ധാരണയാകുകയായിരുന്നു. ഇതോടെ കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികൾക്കും സംസ്ഥാനത്ത് വില്പന നടത്താനാകുമെന്ന് തോമസ് ഐസക് പറഞ്ഞു. എന്നാൽ, സ്വകാര്യ കന്പനികൾക്കു ലഭിക്കേണ്ടിയിരുന്ന ലാഭം നികുതിയാകുന്നതോടെ വലിയ കടന്നുകയറ്റമുണ്ടാകില്ലെന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം, ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കുമുള്ള നികുതിനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടൽ മുറികളുടെ വാടകയും ഭക്ഷണത്തിന്റെ നിരക്കും ഉയരും. 2500 രൂപ മുതൽ 7500 രൂപ വരെയുള്ള ഹോട്ടൽ മുറികൾക്കുള്ള നികുതി 18 ശതമാനവും 7500 രൂപയ്ക്കു മുകളിൽ 28 ശതമാനവും നികുതി നിരക്ക് ഏർപ്പെടുത്തും. ഈ സ്ലാബിലുള്ള ഹോട്ടലുകളിലെ ഭക്ഷണത്തിനു 18, 12 ശതമാനം നിരക്കാകും ഏർപ്പെടുത്തുക.
ജിഎസ്ടി ജൂലൈ ഒന്നു മുതൽ
ന്യൂഡൽഹി: നികുതി സന്പ്രദായത്തിൽ വലിയ മാറ്റങ്ങളുണ്ട ാക്കുന്ന ജിഎസ്ടി ജൂലൈ ഒന്നു മുതൽ നടപ്പിലാക്കും. ചരക്കുസേവന നികുതി സന്പ്രദായത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഈ മാസം 30നു ഡൽഹിയിൽ നടക്കും.
30നു രാത്രിയോടെ ജിഎസ്ടി കൗണ്‍സിൽ യോഗം ചേർന്നതിനു ശേഷം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേരുന്ന സമ്മേളനത്തിലാകും ഉദ്ഘാടനം നിർവിഹിക്കുകയെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ജൂലൈ ഒന്നു മുതൽ ജിഎസ്ടി നികുതി സന്പ്രദായം നടപ്പിലാക്കുന്നതു കണക്കാക്കിയാവും ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക.
ജിഎസ്ടി : റിട്ടേണുകൾ സമർപ്പിക്കുന്നതിനു വ്യാപാരികൾക്ക് രണ്ടു മാസം ഇളവ്
12:16 AM Jun 19, 2017 | Deepika.com