ന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയെ സമവായത്തിലൂടെ തെരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാർ തന്ത്രങ്ങൾ മെനയുന്പോൾ ഒരിക്കലൊഴികെ എല്ലാത്തവണയും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരം നടന്നിരുന്നുവെന്നതാണു ചരിത്രം. ഇതുവരെ 14 രാഷ്ട്രപതി തെരഞ്ഞെടുപ്പുകളാണു രാജ്യത്തു നടന്നിട്ടുള്ളത്.
നീലം സഞ്ജീവ റെഡ്ഡി മാത്രമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി. 1977 ജൂലൈ 21നായിരുന്നു തെരഞ്ഞെടുപ്പ്. രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 37 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും 36 പേരുടെയും പത്രിക തള്ളിപ്പോയതിനെത്തുടർന്നു റെഡ്ഡി എതിരല്ലാതെ വിജയിച്ചു.
അതിനു മുന്പും ശേഷവും നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും മത്സരത്തിലൂടെയായിരുന്നു. ചില തെരഞ്ഞെടുപ്പുകൾ ഏകപക്ഷീയമായിരുന്നെങ്കിൽ ചിലത് ഇഞ്ചോടിഞ്ചു പോരാട്ടത്തിനു സാക്ഷ്യം വഹിച്ചു. 1969ൽ ഇന്ദിരാഗാന്ധിയുടെ നോമിനിയായ വി.വി. ഗിരിയും സിൻഡിക്കറ്റ് എന്നറിയപ്പെട്ടിരുന്ന ഇന്ദിരാവിരുദ്ധരുടെ സ്ഥാനാർഥിയായ സഞ്ജീവ റെഡ്ഡിയും തമ്മിലായിരുന്നു ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത്. ഗിരി 401,515 വോട്ട് നേടിയപ്പോൾ റെഡ്ഡി 313,548 വോട്ട് നേടി. 87,967 വോട്ടിന്റെ ഭൂരിപക്ഷത്തിനു ഗിരി രാഷ്ട്രപതിയായി.
1967 മേയ് ആറിനു നടന്ന നാലാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഡോ. സക്കീർ ഹുസൈനും കോട്ട സുബ്ബറാവുവും തമ്മിൽ നടന്ന മത്സരവും വാശിയേറിയതായിരുന്നു. ഡോ. സക്കീർ ഹുസൈൻ 4.71 ലക്ഷം വോട്ടും സുബ്ബറാവു 3.64 ലക്ഷം വോട്ടും നേടി. ഏറ്റവും അധികം സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പ് എന്ന സവിശേഷതയും നാലാം തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. 17 പേരാണ് അന്നു മത്സരിച്ചത്. ഇവരിൽ മിക്കവർക്കും ഒറ്റ വോട്ടുപോലും ലഭിച്ചില്ല.
1952 മേയ് രണ്ടിനു നടന്ന ആദ്യ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അഞ്ചു സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഡോ. രാജേന്ദ്രപ്രസാദ് 5.60 ലക്ഷം വോട്ട് നേടിയപ്പോൾ എതിരാളി കെ.ടി. ഷായ്ക്ക് ഒരു ലക്ഷത്തിൽ താഴെ വോട്ടാണു ലഭിച്ചത്. 1957 ജൂലൈ ആറിനു നടന്ന രണ്ടാം തെരഞ്ഞെടുപ്പിലും ഡോ. രാജേന്ദ്ര പ്രസാദ് വിജയം ആവർത്തിച്ചു. നേടിയത് 4.60 ലക്ഷം വോട്ട്. രണ്ടാമതെത്തിയ സ്വതന്ത്ര സ്ഥാനാർഥി ഹരി ഓം നേടിയതു വെറും 2672 വോട്ടായിരുന്നു. ആദ്യ നാലു തെരഞ്ഞെടുപ്പുകളിലും അങ്കത്തിനിറങ്ങിയ ഹരി ഓം അവസാന തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടും നേടിയില്ല. 1962ൽ ഡോ. എസ്. രാധാകൃഷ്ണൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.
വെറുതെ മത്സരിക്കുന്നവർക്കു തടയിടാൻ തെരഞ്ഞെടുപ്പു കമ്മീഷൻ 1974ൽ പുതിയ നിയമം കൊണ്ടുവന്നു. സ്ഥാനാർഥിയാകാൻ 10 പേർ നിർദേശിക്കണമെന്നും 10 പേർ പിന്താങ്ങണമെന്നും നിയമം വന്നു. കെട്ടിവയ്ക്കേണ്ട തുക 2500 ആയി ഉയർത്തി. 1997ൽ നിയമം വീണ്ടും പരിഷ്കരിച്ചു. നിർദേശകരുടെയും പിന്താങ്ങുന്നവരുടെയും എണ്ണം 50 ആക്കി. കെട്ടിവയ്ക്കേണ്ട തുക 15,000 ആയി ഉയർത്തി. ഇതിനു ഫലവും കണ്ടു.
1997 മുതൽ നടന്ന നാലു രാഷ്ട്രപതി തെരഞ്ഞെടുപ്പിലും രണ്ടു സ്ഥാനാർഥികൾ വീതമേ ഉണ്ടായിരുന്നുള്ളൂ. 1997 ജൂലൈ 14 നടന്ന തെരഞ്ഞെടുപ്പിൽ കെ.ആർ. നാരായണനും ടി.എൻ. ശേഷനും മത്സരിച്ചു. കെ.ആർ. നാരായണൻ വിജയിച്ചു. 2002 ജൂലൈ 15ന് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ഡോ.എ.പി.ജെ. അബ്ദുൾ കലാം പ്രതിപക്ഷ സ്ഥാനാർഥിയായ ലക്ഷ്മി സെഗാളിനെ തോൽപ്പിച്ചു.
2007 ജൂലൈ 19നു നടന്ന 13-ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർഥി പ്രതിഭാ പാട്ടീൽ എൻഡിഎയുടെ ഭൈരോൺ സിംഗ് ഷെഖാവത്തിനെ തോൽപ്പിച്ചു.
2012 ജൂലൈ 19നു യുപിഎ സ്ഥാനാർഥി പ്രണാബ് മുഖർജി വിജയിച്ചു. എൻഡിഎയുടെ പി.എ. സാംഗ്മയായിരുന്നു എതിരാളി.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരമില്ലാതിരുന്നത് ഒരിക്കൽ മാത്രം
12:16 AM Jun 19, 2017 | Deepika.com