ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് കർഷക പ്രതിനിധികളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ദക്ഷിണേന്ത്യൻ നദീ സംയോജന കർഷക സംഘം ദേശീയ അധ്യക്ഷൻ പി. അയ്യക്കണ്ണിന്റെ നേതൃത്വത്തിൽ 16 അംഗങ്ങളാണ് രജനിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹം വീണ്ടും സജീവമായി.
യുദ്ധത്തിന് ഒരുങ്ങിക്കോളാനും ആവശ്യഘട്ടത്തിൽ തന്റെ ആഹ്വാനത്തിനായി കാത്തിരിക്കാനും കഴിഞ്ഞ മാസം ആരാധകരോട് രജനി ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രവേശനം സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നാണ് പൊതുവായ വിലയിരുത്തൽ.
നദീ സംയോജനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നും പദ്ധതിക്കായി ഒരു കോടി രൂപ രജനി വാഗ്ദാനം ചെയ്തെന്നും അയ്യക്കണ്ണ് പറഞ്ഞു. പണം പ്രധാനമന്ത്രിക്ക് കൈമാറാൻ രജനിയോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാനദി, ഗോദാവരി, കൃഷ്ണ, പലറു, കാവേരി നദികൾ യോജിപ്പിക്കുന്നതിലൂടെ ജല പ്രശ്നപരിഹാരമാണ് രജനി മുന്നിൽ കാണുന്നത്. കാവേരി നദീജല തർക്കത്തെ തുടർന്ന് 2002ൽ നദീ സംയോജനത്തിനായി രജനി ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, രജനി രാഷ്ട്രീയ പ്രവേശനം നടത്തുന്നുണ്ടോ ഇല്ലയോ എന്നത് അദ്ദേഹത്തെ സംബന്ധിക്കുന്ന കാര്യമാണെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ പറഞ്ഞു. ബിജെപി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്പോൾ സീമൻ ഉൾപ്പെടെയുള്ള തമിഴ് നേതാക്കൾ എതിർക്കുന്നുണ്ട്.
രജനി കർഷകപ്രതിനിധികളെ കണ്ടു; രാഷ്ട്രീയ പ്രവേശന അഭ്യൂഹം വീണ്ടും
12:16 AM Jun 19, 2017 | Deepika.com